റഷ്യന്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു; ജോര്‍ജ്ജിയയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കാനൊരുങ്ങി റഷ്യന്‍ എയര്‍ലൈന്‍സ്

റഷ്യന്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജോര്‍ജ്ജിയയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കാനൊരുങ്ങി റഷ്യന്‍ എയര്‍ലൈന്‍സ്. ജൂലൈ 8 മുതലാണ് റഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുക. ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ ഇന്ന് ഒപ്പുവെച്ചു.
റഷ്യയില്‍ നിന്നും ജോര്‍ജ്ജിയയിലേക്കുള്ള വിനോദ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നതും പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്റെ പരിഗണനയിലുണ്ട്. റഷ്യന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധം നടക്കുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം എന്നാണ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. എന്നാല്‍ റഷ്യന്‍ വിരുദ്ധ പ്രതിഷേധത്തിനെതിരായ പുട്ടിന്റെ പ്രതികാര നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.
വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലെ ഒരു സെഷനില്‍ റഷ്യന്‍ പാര്‍ലമെന്റംഗം സെര്‍ജി ഗാവ്റിലോവിനെ അധ്യക്ഷനാക്കിയതോടെയാണ് ജോര്‍ജ്ജിയയില്‍ റഷ്യന്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധത്തില്‍ പൊലീസുകാരുള്‍പ്പെടെ ഇരുനൂറിലധികം പേര്‍ക്ക് ഇതിനോടകം പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയും ജോര്‍ജ്ജിയന്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം അരങ്ങേറി. No to Russia എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here