‘ഭീകരതയെ ചെറുക്കാന്‍ പ്രാദേശിക സഹകരണം വേണം’; പഹല്‍ഗാം ആക്രമണത്തെ വീണ്ടും അപലപിച്ച് ചൈന

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരുടെ അരുംകൊലയ്ക്ക് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ വീണ്ടും അപലപിച്ച് ചൈന. ഭീകരവാദം തടയുന്നതിനായി എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഏതൊരു ഭീകരതയെയും ചൈന ശക്തമായി എതിര്‍ക്കുമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ഭീകരതയെ ചെറുക്കാന്‍ ശക്തമായ പ്രാദേശിക സഹകരണം ആവശ്യമാണ്. ഭീകരതയെ ചെറുക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ചൈന പ്രശംസിക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ പരാമര്‍ശം. ( China condemns pahalgam terror attack)
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ദി റെഡിസ്റ്റന്റ് ഫ്രണ്ട് എന്ന ടിആര്‍എഫ് എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അമേരിക്ക ഇതിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ടിആര്‍എഫിനെ വിദേശ ഭീകരവാദ സംഘടനകളുടെ പട്ടികയിലും സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് ( എസ്ജിജിടി) പട്ടികയിലും അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുള്‍പ്പെടെ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം മുന്‍പ് ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍- ഇൃ ത്വയിബയുടെ ഒരു ഉപസംഘടനയായാണ് ടിആര്‍എഫ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.
ഏപ്രില്‍ 22ന് മഞ്ഞു മലകളുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വദിക്കുകയായിരുന്ന 100 കണക്കിന് വിനോദ സഞ്ചരികള്‍ക്കിടയിലേക്കാണ് പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും കയ്യില്‍ തോക്കുകള്‍ ഏന്തിയ ആ കൊടും ഭീകരര്‍ എത്തിയത്. പുരുഷന്‍ മരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു. ആക്രമണം നടന്ന് 15-ാം നാള്‍ ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടി നല്‍കിയിരുന്നു.
Story Highlights : China condemns pahalgam terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here