റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്താനായി കൂടെ നില്‍ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് അമേരിക്ക; ഇന്ത്യയുടെ താരിഫ് ഭാരം കൂടും?

ഇന്ത്യയുള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്താന്‍ അമേരിക്ക നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ താരിഫ് ചുമത്താന്‍ അമേരിക്കയെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആവശ്യപ്പെട്ടു. റഷ്യയ് മേല്‍ കൂടുതല്‍ സമ്മര്‍ദം ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം. (US secy drops Russia sanctions bomb)
റഷ്യയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുക്രൈന്‍ യുദ്ധത്തിന് റഷ്യയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ നീക്കം. ഇന്ത്യയ്ക്ക് മേല്‍ നിലവില്‍ 25% അധിക തീരുവയാണ് അമേരിക്ക ചുമത്തിയത്. ഇതോടെ നിലവില്‍ അന്‍പത് ശതമാനം തീരുവയാണ് ഇന്ത്യയ്ക്ക് നല്‍കേണ്ടതായി വരുന്നത്. ആഗോളതലത്തില്‍ ഏതൊരു രാജ്യത്തിനും മേല്‍ ചുമത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന തീരുവ നിരക്കുകളില്‍ ഒന്നാണിത്.
യുക്രൈന്‍ സൈന്യത്തിന് എത്രമാത്രം പിടിച്ചുനില്‍ക്കാനാകും, റഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാനാകും ഈ രണ്ട് ചോദ്യങ്ങളാണ് നമ്മുക്ക് മുന്നിലുള്ളതെന്ന് സ്‌കോട്ട് ബെസെന്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളോട് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി ഈ തീരുവനയത്തില്‍ അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്നാല്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനായി റഷ്യയില്‍ പരമാവധി സമ്മര്‍ദം ചെലുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : US secy drops Russia sanctions bomb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here