Advertisement

പീരുമേട് കസ്റ്റഡി മരണം; പ്രതിക്ക് എഴുന്നേൽക്കാൻ പോലും വയ്യാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ

June 27, 2019
0 minutes Read

പീരുമേട് സബ് ജയിയിൽ പ്രതി മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പ്രതിയെ ആദ്യം പരിശോധിച്ച ഡോക്ടർമാർ. പ്രതിക്ക് എഴുന്നേൽക്കാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടർമാരായ വിഷ്ണുവും പത്മദേവും പറഞ്ഞു.

പ്രതിയുടെ കാലിൽ നീരുണ്ടായിരുന്നു. ജയിലിലേക്ക് മാറ്റാൻ പറ്റിയ സാഹചര്യമായിരുന്നില്ല. ഇക്കാര്യം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ഇത് കേൾക്കാതെയാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്. പ്രതി ഭയന്നിരുന്നതായും ഡോക്ടർമാർ വ്യക്തമാക്കുന്നു. അതേസമയം, പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ തന്നെ അവശനായിരുന്നെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ പ്രതി മറിഞ്ഞു വീണതാവാൻ സാധ്യത ഇല്ലെന്നും അതിനാൽ സംശയമുണ്ടെന്നും ജയിൽ സൂപ്രണ്ട് ട്വന്റിഫോറിനോട് വ്യക്തമാക്കി.

അതിനിടെ സംഭവത്തിൽ തെളിവു നശിപ്പിക്കൽ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലുള്ള ക്രൈം ബ്രാഞ്ച് സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിൽ ഒരു പൊലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് ഡിജിപി നിർദ്ദേശം നൽകിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു പീരുമേട് സബ് ജയിലിൽ മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയത് മുതൽ രാജ്കുമാർ തീരെ അവശനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇരു കാൽമുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top