ആന്തൂർ സഗരസഭാ അധ്യക്ഷക്കെതിരെ ക്രിമിനൽ കേസെടുക്കണം; മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂർ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ പ്രേരണാക്കുറ്റത്തിന് ക്രിമിനൽ കേസ്സ് എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാജന്റെ ഭാര്യ ബീന കെ.പി.സി.സി പ്രസിഡന്റിന് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യന്ത്രിക്ക് നൽകിയ കത്തിലാണ് മുല്ലപ്പള്ളി ആവശ്യം ഉന്നയിച്ചത്. ആന്തൂർ നഗരസഭാ അധ്യക്ഷ ശ്യാമളയും ജീവനക്കാരും പ്രതികാരമനോഭാവത്തോടെ മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
നഗരസഭാ ചെയർപേഴ്സന്റെ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരില്ലെന്ന് സാജനോടും മാനേജർ സജീവനോടും ശ്യാമള പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ നഗരസഭ അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും നിസഹരണവും അധികാര ദുർവിനിയോഗവും പ്രകടമാണ്. ജീവിത സമ്പാദ്യവും അധ്വാനവും അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന് മുന്നിൽപ്പെട്ട് നഷ്ടപ്പെടുന്നതിലുള്ള മനോവിഷമമാണ് സാജനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. ഇതിനെല്ലാം കാരണക്കാരിയായ നഗരസഭ അധ്യക്ഷയെ സംസ്ഥാന സർക്കാരും സി.പി.എമ്മും സംരക്ഷിക്കുന്നതും വെള്ളപൂശുന്നതും സാജന്റെ കുടുംബത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണെന്ന് മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here