മികച്ച തുടക്കത്തിനു ശേഷം തകർന്ന് ശ്രീലങ്ക; അഞ്ചു വിക്കറ്റുകൾ നഷ്ടം

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടം. ദിമുത് കരുണരത്നെ, കുശാൽ പെരേര, അവിഷ്ക ഫെർണാണ്ടോ, ആഞ്ചലോ മാത്യൂസ് എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായിരിക്കുന്നത്. 3 വിക്കറ്റെടുത്ത ഡ്വെയിൻ പ്രെട്ടോറിയസാണ് ദക്ഷിണാഫ്രിക്കൻ ബൗളിംഗിൽ തിളങ്ങിയത്. റബാഡയും മോറിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഉജ്ജ്വലമായാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ റബാഡ ആദ്യ വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നയെ റബാഡ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച അവിഷ്ക ഫെർണാണ്ടോ ക്രീസിലെത്തി. ഇംഗ്ലണ്ടിനെതിരെ നിർത്തിയ ഇടത്തു നിന്നും തുടങ്ങിയ ഫെർണാണ്ടോയോടൊപ്പം പെരേരയും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ ലങ്കൻ സ്കോർ കുതിച്ചു.
രണ്ടാം വിക്കറ്റിൽ 67 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഈ സഖ്യം 10ആം ഓവറിലാണ് വേർപിരിയുന്നത്. 30 റൺസെടുത്ത ഫെർണാണ്ടോയെ പ്രെട്ടോറിയസിൻ്റെ പന്തിൽ ഡുപ്ലെസിസ് ഡുപ്ലെസിസി പിടികൂടി. 12ആം ഓവറിൽ വീണ്ടും പ്രെട്ടോറിയസ്. ഇത്തവണ 30 റൺസെടുത്ത കുശാൽ പെരേരയെ പ്രെട്ടോറിയസ് ക്ലീൻ ബൗൾഡാക്കി.
തുടർന്ന് ആഞ്ചലോ മാത്യൂസും കുശാൽ മെൻഡിസുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമം തുടങ്ങി. എന്നാൽ 22ആം ഓവറിൽ മാത്യൂസിനെ ക്ലീൻ ബൗൾഡാക്കിയ മോറിസ് ശ്രീലങ്കയുടെ നാലാം വിക്കറ്റ് വീഴ്ത്തി. 11 റൺസെടുത്താണ് മാത്യൂസ് പുറത്തായത്. 28ആം ഓവറിൽ കുശാൽ മെൻഡിസിനെയും (23) പുറത്താക്കിയ പ്രെട്ടോറിയസ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. ക്രിസ് മോറിസ് പിടിച്ചാണ് മെൻഡിസ് പുറത്തായത്.
31 ഓവറുകൽ അവസാനിക്കുമ്പോൾ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ്. 15 റൺസെടുത്ത ധനഞ്ജയ ഡിസിൽവയും 2 റൺസെടുത്ത ജീവൻ മെൻഡിസുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here