മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 28 ആയി
കനത്ത മഴയിൽ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 28 ആയി. മുംബൈയിൽ മാത്രം 22 പേരാണ് മരിച്ചത്. മലാഡിൽ മതിൽ തകർന്ന് 18 പേർ മരിച്ചു. മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ കല്യാണിൽ 3 പേരും പൂനെയിൽ 6 പേരും മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 5 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചു.
Read Also; മുംബൈയിൽ കനത്ത മഴ തുടരുന്നു; നഗരമേഖലയിൽ റെയിൽ,റോഡ് ഗതാഗതം തടസ്സപ്പെട്ടു
നാളെയും മറ്റന്നാളും കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴ റെയിൽ,റോഡ്, വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ നാളെയും അവധി പ്രഖ്യാപിച്ചു.
മുംബൈയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും ശക്തമായ മഴയാണ് ഇത്തവണ ലഭിച്ചുകൊണ്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. കുർള പ്രദേശത്ത് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് കുടുങ്ങിയ ആയിരത്തിലധികം പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. ഇന്ത്യൻ വ്യോമ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിട്ടുണ്ട്.
ട്രാക്കുകളിലെ വെള്ളം കുറഞ്ഞതിനെ തുടർന്ന് മധ്യ റെയിൽവെ തീവണ്ടി ഗതാഗതം ഭാഗികമായി ആരംഭിച്ചു. ദീർഘ ദൂര ട്രെയിനുകളിൽ പലതും വൈകിയാണ് ഓടുന്നത്. ലോക്കൽ ട്രെയിനുകളിൽ പലതും റദ്ദാക്കിയിട്ടുണ്ട്. വിമാനം തെന്നി മാറിയതിനെ തുടർന്ന് അടച്ചിട്ട മുംബൈ വിമാനത്താവളത്തിന്റെ പ്രധാന റൺവേ തുറക്കാനുള്ള ശ്രമം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here