സൗദിയിലെ സ്ത്രീശാക്തീകരണ പദ്ധതികള്‍ വിജയകരമാണെന്ന് റിപ്പോര്‍ട്ട്

സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതികള്‍ വിജയകരമാണെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ നേടിയ വനിതകളുടെ എണ്ണം ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ടെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ രാജ്യത്തെ പ്രഥമ വനിതാ പൈലറ്റിന് ഈ വര്‍ഷം നിയമനം ലഭിച്ചിരുന്നു. ഇതിനു പുറമെ അരാംകോയിലെ ഫയര്‍ ഫൈറ്റിംഗ് യൂനിറ്റിലും അതിര്‍ത്തി ചെക് പോസ്റ്റുകളിലെ എമിഗ്രേഷന്‍ കൗണ്ടറുകളിലും വനിതകള്‍ ജോലി നേടി. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ സെയില്‍സ് റെപ്രസന്റേറ്റീവ് ജോലികള്‍ ചെയ്യാന്‍ നിരവധി യുവതികള്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മൂന്ന് മാസങ്ങളില്‍ അയ്യായിരം സ്വദേശി യുവതികള്‍ ജോലിയില്‍ പ്രവേശിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 4218 പേര്‍ സ്വകാര്യ മേഖലയിലും 1212 വനിതകള്‍ സര്‍ക്കാര്‍ക്കാര്‍ സര്‍വീസിലുമാണ്. രാജ്യത്ത് ആകെ 5.96 ലക്ഷം വനിതകളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 4.79 ലക്ഷം സര്‍ക്കാര്‍ മേഖലയിലും ബാക്കിയുളളവര്‍ സ്വകാര്യ സ്ഥാപനങ്ങളിലുമാണ് ജോലി ചെയ്യുന്നത്.
തൊഴില്‍ വിപണിയില്‍ സ്വദേശി വനിതകളെ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. മാനവ ശേഷി വികസന നിധിയുടെ സഹായത്തോടെ പരിശീലന പദ്ധതികളും സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വായ്പയും അനുവദിക്കുന്നുണ്ട്. ഇതെല്ലാം ഫലം ചെയ്യുന്നുണ്ടെന്നാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here