രാജ് കുമാറിന് ചികിത്സ ലഭ്യമാക്കുന്നതിൽ ജയിൽ ജീവനക്കാർക്ക് വീഴ്ച്ച പറ്റി; മെഡിക്കൽ കോളേജ് അധികൃതരുടെ മൊഴി

രാജ് കുമാറിന് ചികിത്സ ലഭ്യമാക്കുന്നതിൽ ജയിൽ ജീവനക്കാർക്ക് വീഴ്ച്ച പറ്റിയെന്ന് കോട്ടയം മെഡിക്കൽ
കോളേജ് അധികൃതരുടെ മൊഴി. സ്കാനിങ്ങ് എക്സ്റേ പരിശോധനക്ക് നിർദ്ദേശിച്ചെങ്കിലും ഇവ ചെയ്യാതെ മടങ്ങിയെന്നാണ് വിശദീകരണം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ജയിൽ DIG സാം തങ്കയ്യന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് നടന്നത്.
ജൂൺ പത്തൊൻപത്, ഇരുപത് തീയതികളിൽ രാജ്കുമാറിനെ ചികിത്സയ്‌ക്കെത്തിച്ചെന്നായിരുന്നു പീരുമേട് ജയിൽ അധികൃതരുടെ അവകാശവാദം. എന്നാൽ മർദ്ദനത്തിൽ അവശനായി എത്തിച്ച രാജ് കുമാറിന് ചികിത്സ ലഭ്യമാക്കാതെ ജയിൽ അധികൃതർ മടങ്ങിയതായാണ് മൊഴി. ഒപി ടിക്കറ്റെടുത്ത ശേഷം ചടങ്ങിന് ഡോക്ടറെ കണ്ട് ജയിൽ ഉദ്യോഗസ്ഥർ തിരികെ പോയി. രാജ്കുമാറിനെ പരിശോധിച്ച യുറോളജി വിഭാഗത്തിലെ റസിഡൻറ് ഡോക്ടറുടേതാണ് മൊഴി.
ആൾട്രാ സൗണ്ട് സ്കാനിങ്ങ്, എക്സ് റേ അടക്കള്ള പരിശോധകളാണ് നിർദ്ദേശിച്ചത്. എന്നാൽ ഈ പരിശോധനകൾ മെഡിക്കൽ കോളേജിൽ നടത്തിയിട്ടില്ല. പിന്നീട് ഡോക്ടറെ കാണാതെ ഇവർ മടങ്ങി. ഇതിനാലാണ് ചികിത്സാ രേഖകളിൽ പേരില്ലെന്ന വിശദീകരണം ആർ.എം.ഒയിൽ നിന്ന് ഉണ്ടായത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നത്. ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ രാജ് കുമാറിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ജയിൽ ജീവനക്കാർക്ക് വീഴ്ച ഉണ്ടായെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് ജയിൽ DGP ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here