ആശുപത്രി ജീവനക്കാര്‍ക്ക് നേരെ അസഭ്യം, അക്രമിക്കാന്‍ ശ്രമം; പൊലീസ് ചികിത്സയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി

ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. മദ്യലഹരിയിലായിരുന്ന തിരുവനന്തപുരം സ്വദേശി പ്രവീണിനെ കൈകാലുകള്‍ ബന്ധിച്ച ശേഷമാണ് ചികിത്സ നല്‍കിയത്. ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ മുറിവുണങ്ങും മുമ്പേ ഉണ്ടായ സംഭവം ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. നെടുങ്കണ്ടം ടൗണിലും താലൂക്ക് ആശുപത്രിയിലുമാണ് അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും കാല്‍നടയാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അടിപിടിയിലാണ് പ്രവീണിന് പരുക്കേറ്റത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലീസെത്തി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
Read Also: ആശുപത്രി ആക്രമണങ്ങൾ; മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യാൻ നടപടി വേണമെന്ന് കെ.ജി.എം.ഒ.എ
ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ കൈകാലുകള്‍ ബന്ധിച്ചാണ് ചികില്‍സ നല്‍കിയത്. പ്രവീണിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. പ്രവീണ്‍ ആശുപത്രി വിട്ട ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നെടുങ്കണ്ടം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി
Story Highlights: Police brought man to hospital for treatment became violent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here