കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയുടെ നിരോധിത ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ചവറ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.
കരുനാപ്പള്ളി ഇടക്കുളങ്ങര റെയിൽവേ ക്രോസിന് സമീപം വാടകയ്ക്ക് വീടെടുത്തായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. വാടക വീട്ടിൽ പുകയില ഉൽപന്നങ്ങൾ സംഭരിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. 150 ചാക്കുകളിലായി വീട്ടിലും ലോറിയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ. പിടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് വിപണിയിൽ ഒന്നരക്കോടിയോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. ചവറ സ്വദേശികളായ സുധിൻ, വിനീത് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഒളിവിൽ പോയ ഒന്നാം പ്രതി ബിജുവിനായി അന്വേഷണം ആരംഭിച്ചു.
കവചിത മിനി ലോറി, കാർ, ഓട്ടോറിക്ഷ എന്നിവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മിനി ലോറിയിലായിരുന്നു ഉൽപന്നങ്ങൾ കടകളിൽ എത്തിച്ചിരുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് കോടിക്കണക്കിന് രൂപയുടെ പുകയില ഉൽപന്നങ്ങൾ കരുനാഗപ്പള്ളിയിൽ പിടികൂടുന്നത്. വവ്വാക്കാവിലെ കടയിൽ നിന്ന് കഴിഞ്ഞയാഴ്ച്ച ഒരു കോടി രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here