മെസിയെ മറികടന്ന് ഛേത്രി; ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്ത്
ദേശീയ ടീമിനായുള്ള ഗോൾവേട്ടയിൽ അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ മറികടന്ന് ഇന്ത്യൻ താരം സുനിൽ ഛേത്രി. ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റിൽ തജിക്കിസ്ഥാനെതിരേ നാലാം മിനിറ്റിൽ നേടിയ ഗോളാണ് നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഛേത്രിയെ മുന്നിലെത്തിച്ചത്. പെനൽട്ടി സ്പോട്ടിൽ നിന്നും പനേങ്ക കിക്കിലൂടെയായിരുന്നു ഛേത്രിയുടെ ഗോൾ.
108 മത്സരങ്ങളിൽനിന്ന് 69 ഗോളുകളാണ് ഇന്ത്യൻ ടീമിനായി ഛേത്രിയുടെ പേരിലുള്ളത്. 136 മത്സരങ്ങൾ കളിച്ച മെസിയുടെ പേരിൽ 68 ഗോളുകളും. 88 ഗോളുകൾ നേടിയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാൾഡോയാണ് ദേശീയ ടീമിനായുള്ള ഗോൾനേട്ടത്തിൽ മുന്നിൽ.
ദേശീയ ടീമിനായി കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ 18-ാം സ്ഥാനത്താണ് ഛേത്രി. കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തും മെസി 20-ാം സ്ഥാനത്തുമാണ്.
ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരിൽ ഒന്നാമത്. 109 ഗോളുകളാണ് അലി ദേശീയ ടീമിന് വേണ്ടി നേടിയത്. ഹംഗറിയുടെ ഫ്രാങ്ക് പുഷ്കാസ് ആണ് മൂന്നാമത്. ലോകഫുട്ബോൾ ഇതിഹാസം ബ്രസീലിന്റെ പെലെ പട്ടികയിൽ എഴാം സ്ഥാനത്താണ്. 77 ഗോളുകളാണ് പെലെ ദേശീയ ടീമിനുവേണ്ടി നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here