നെടുങ്കണ്ടം കസ്റ്റഡി മരണം; എഎസ്‌ഐ റെജിമോന്റെയും ഡ്രൈവർ നിയാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പ്രതികളായ എഎസ്‌ഐ റെജിമോന്റെയും ഡ്രൈവർ നിയാസിന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപെടുത്തി. രാജ്കുമാറിനെ മർദിക്കാനുപയോഗിച്ച ലാത്തി ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. രണ്ട് പേരെയും വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. അതേ സമയം, ഒന്നാം പ്രതി എസ് ഐ സാബുവിനെ കസ്റ്റഡിയിൽ ലഭിക്കാൻ ക്രൈ ബ്രാഞ്ച് നൽകിയ അപേക്ഷ പീരുമേട് ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
പ്രതികളായ എഎസ്‌ഐ റെജിമോനെയും പൊലീസ് ഡ്രൈവറായ നിയാസിനെയും നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാംപ് ഓഫീസിൽ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്. ഇരുവരും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കാൻ രണ്ട് പേരെയും തനിച്ചാണ് നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാജ്കുമാറിനെ മർദിക്കാനുപയോഗിച്ച ലാത്തി ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്നാം പ്രതി എസ് ഐ സാബുവിന്റെയും നാലാം പ്രതി സജീവ് ആന്റണിയുടെയും അറസ്റ്റ് നേരത്തെ രേഖപെടുത്തിയിരുന്നു. പൊലീസ് ഡ്രൈവറായ നിയാസും, എഎസ്‌ഐ റെജിമോനും കേസിൽ രണ്ടും മൂന്നും പ്രതികളായിരിക്കും. പോലീസുകാർ തങ്ങൾക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചിരുന്നുവെന്നായിരുന്നു മർദനത്തിനിരയായ ശാലിനി ക്രൈം ബ്രാഞ്ചിനു മുന്നിൽ മൊഴി നൽകിയത്. കേസുമായു ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ വരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഇതിനിടെ ഒന്നാം പ്രതിയായ സാബുവിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപെട്ട് ക്രൈം ബ്രാഞ്ച് പീരുമേട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. സാബുവിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും പൂർണമായ അന്വേഷണ റിപ്പോർട്ട് ക്രൈ ബ്രാഞ്ച് ഡിജിപിക്ക് സമർപ്പിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here