കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ്; കോൺഗ്രസും ബിജെപിയും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി

വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് നിയമസഭയിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസും ബിജെപിയും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി. കൂറുമാറ്റം ഭയന്നാണ് നടപടി. കോൺഗ്രസാണ് എംഎൽഎമാരെ ആദ്യം മാറ്റിയത്.
നഗരത്തിന് പുറത്തുള്ള സദഹള്ളിയിലെ ക്ലാർക്ക് എക്‌സോട്ടിക്ക കൺവെൻഷൻ റിസോർട്ടിലാണ് കോൺഗ്രസ് എംഎൽഎമാരെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ ബിജെപി എംഎൽഎമാരെ റമദ ഹോട്ടലിലേക്കും മാറ്റി.
#Karnataka: BJP to move its MLAs to Ramada Hotel in Bengaluru. https://t.co/lP8HkezwFz
— ANI (@ANI) July 12, 2019
വിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തയ്യാറാണെന്നും സ്പീക്കർക്ക് അതിന് തീയതി നിശ്ചയിക്കാമെന്നും കുമാരസ്വാമി ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും കോൺഗ്രസും നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്താൻ സ്പീക്കർ തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനു മുന്നോടിയായി വിമത എംഎൽഎമാർ ഉൾപ്പെടെയുള്ള കോൺഗ്രസ്,ജെഡിഎസ് എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാൽ വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കാനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here