യൂണിവേഴ്സിറ്റി കോളേജില്‍ അഖിലിന് കുത്തേറ്റ സംഭവം; പരാതിയില്‍ ഉറച്ച് നില്ക്കുന്നതായി പിതാവ് ചന്ദ്രന്

യൂണിവേഴ്സിറ്റി കോളേജില്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍, പരാതിയില്‍ ഉറച്ച് നില്ക്കുന്നതായി പിതാവ് ചന്ദ്രന്. പരാതിയുമായി മുന്നോട്ട് പോകാന്‍ സി പി ഐ എം നേതൃത്വം നിര്‍ദേശിച്ചെന്നും ചന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം അഖിലിനെ വെന്റിലേറ്ററിലേക്ക് മാറ്റി.
സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മുന്‍ എംഎല്‍എ,വി ശിവന്‍കുട്ടി, മുന്‍ മേയര്‍ ജയന്‍ബാബു തുടങ്ങിയ നേതാക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അഖിലിനെ സന്ദര്‍ശിച്ചു. ആരോഗ്യ നില സംബന്ധിച്ച് അഖിലിന്റെ പിതാവ് ചന്ദ്രനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതികളെ സംരക്ഷിക്കില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ചന്ദ്രന് ട്വന്റിഫോറിനോട് പറഞ്ഞു.
തങ്ങള്‍ പാര്‍ട്ടി അനുഭാവികളാണെന്ന് അഖിലിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കോളേജില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തെ തുടര്‍ന്നാണ് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ക്ക് അഖിലിനോട് വൈരാഗ്യം ഉണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടി വന്ന അഖിലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി മാത്രമാണ് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here