യൂണിവേഴ്‌സിറ്റി കോളേജിലെ ക്രിമിനലുകൾ പൊലീസ് സേനയിലെത്താൻ പാടില്ലെന്ന് മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിലെ പ്രതികൾക്കെതിരെ മന്ത്രി ജി.സുധാകരൻ. ക്രിമിനലുകൾ എങ്ങിനെ യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ
നേതാക്കളായെന്ന് മന്ത്രി ചോദിച്ചു. ഇത്തരം ക്രിമിനലുകൾ പൊലീസ് സേനയിൽ എത്തിയാൽ അവസ്ഥ എന്താകുമെന്നും ഈ ക്രിമിനലുകൾ പൊലീസിലെത്താൻ പാടില്ലെന്നും ജി.സുധാകരൻ പറഞ്ഞു.തങ്ങളും വിദ്യാർത്ഥി സംഘടനാ പ്രവർത്തനമൊക്കെ നടത്തിയവരാണ്. കയ്യിൽ ഒരു ബ്ലേഡ് പോലും കരുതാതെയാണ് തങ്ങൾ വിദ്യാർത്ഥി രാഷ്ട്രീയം നടത്തിയതെന്നും ജി. സുധാകരൻ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കൾ പൊലീസ് നിയമനത്തിനുള്ള പിഎസ്എസി റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുൾപ്പെടെ നേടിയത് വിവാദമായിരുന്നു. വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനും രണ്ടാം പ്രതി നസീം 28-ാം റാങ്കുകാരനുമാണ്.
പരീക്ഷയിൽ ക്രമക്കേട് നടത്തിയാണ് ഇരുവരും റാങ്ക് ലിസ്റ്റിൽ വന്നതെന്ന് ആരോപണമുയർന്നതോടെ ഇത് നിഷേധിച്ച് പിഎസ്എസിയും രംഗത്തെത്തിയിരുന്നു. പിഴവുകൾ പറ്റാത്ത വിധം സുരക്ഷിതമാണ് പിഎസ്എസിയുടെ പരീക്ഷാ സംവിധാനമെന്നാണ് പിഎസ്‌സി ചെയർമാൻ പ്രതികരിച്ചത്. പരാതി ലഭിച്ചാൽ ഇതു സംബന്ധിച്ച ഫയലുകൾ വിശദമായി പരിശോധിക്കുമെന്നും പിഎസ്‌സി ചെയർമാൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here