കർണാടക പ്രതിസന്ധി; പതിനഞ്ച് വിമത എംഎൽഎമാരുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന കർണാടകയിലെ പതിനഞ്ച് വിമത എം.എൽ.എമാരുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് തീരുമാനിച്ചിരിക്കെ, കോടതിയുടെ ഏതു നിർദേശവും നിർണായകമാണ്. അയോഗ്യതാ നടപടിയിൽ തീരുമാനമെടുത്ത ശേഷം മാത്രമേ രാജിക്കത്തുകളിൽ തീരുമാനമെടുക്കുകയുള്ളുവെന്നാണ് സ്പീക്കറുടെ നിലപാട്.
വിമത എം.എൽ.എമാർ രാജി സമർപ്പിച്ചാൽ സ്പീക്കർ ആദ്യം രാജി സ്വീകരിക്കണോ, അതോ അയോഗ്യതാ നടപടിയിൽ തീരുമാനമെടുക്കണോ? ഈ ചോദ്യത്തിന് ഭരണഘടനയിൽ ഊന്നിയുള്ള ഉത്തരം നൽകാനാണ് സുപ്രീംകോടതിയുടെ ശ്രമം. സ്പീക്കറുടെ ഭരണഘടനാ അധികാരത്തിന്റെ വ്യാപ്തി സംബന്ധിച്ചും വിശദമായി വാദം കേൾക്കും. ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. അതിനാൽ ഭരണഘടനാ കോടതികൾ തന്റെ അധികാരപരിധിയിൽ കൈകടത്തരുതെന്നാണ് സ്പീക്കറുടെ നിലപാട്. രാജിക്കത്തിലും അയോഗ്യതാ നടപടിയിലും തീരുമാനമെടുക്കാൻ കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ല.
Read Also : കർണാടക പ്രതിസന്ധി; സ്പീക്കർ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് സുപ്രീകോടതി
അയോഗ്യതാ നടപടിയിലായിരിക്കും ആദ്യം തീരുമാനമെന്നും സ്പീക്കർ കോടതിയെ അറിയിക്കും. സ്പീക്കറുടെ ഭരണഘടനാ അധികാരങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് കഴിഞ്ഞതവണ മുഖ്യമന്ത്രി കുമാരസ്വാമി കോടതിയിൽ നിലപാടെടുത്തിരുന്നു. നിലവിലെ നിയമവും വിധികളും അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടാൽ ഭരണഘടനാബെഞ്ചിന് വിടേണ്ടി വരും. പക്ഷെ നിലവിലെ അടിയന്തര സാഹചര്യത്തിൽ ഏത് നിർദേശമായാലും വേഗത്തിൽ നൽകാനായിരിക്കും കോടതിയുടെ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here