ന്യൂസിലാൻഡിലെ പള്ളിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഹജ്ജിന് അവസരമൊരുക്കി സൽമാൻ രാജാവ്
ന്യൂസിലാൻഡിലെ പള്ളിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സൗദി രാജാവിന്റെ അതിഥികളായി ഹജ്ജ് നിർവഹിക്കാൻ അവസരം. ഇരുനൂറ് പേർക്കാണ് അവസരം.
ന്യൂസിലാൻഡിലെ രണ്ട് പള്ളികളിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഹജ്ജിനു അവസരം ഒരുക്കുന്നത്. ഇരുനൂറ് പേർ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും. ഇവരുടെ ചിലവ് പൂർണമായും രാജാവ് തന്നെ വഹിക്കും. ഇവരെ സൗദിയിൽ എത്തിക്കാനാവശ്യമായ നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ മാർച്ച് പതിനഞ്ചിനാണ് ന്യൂസിലാൻഡിലെ അൽനൂർ മോസ്‌ക്കിലും ലിൻ വൂഡ് ഇസ്ലാമിക് സെന്ററിലും ഭീകരാക്രമണം നടന്നത്. അമ്പത് പേർക്ക് അന്നത്തെ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടു. പലസ്തീനിൽ രക്തസാക്ഷികൾ ആയവരുടെ രണ്ടായിരം ബന്ധുക്കളും എഴുപത്തിരണ്ട് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി മുന്നൂറു തീർത്ഥാടകരും രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജ് നിർവഹിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here