മോഷണ കേസിൽ പ്രതിയായ നഗരസഭ കൗൺസിലറെ സിപിഐഎം പുറത്താക്കി
ഒറ്റപ്പാലം നഗരസഭയിൽ മോഷണം നടത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭ കൗൺസിലറെ സിപിഐഎം പാർട്ടിയിൽ നിന്നും പുറത്താക്കി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണായ സുജാതയെയാണ് സിപിഐഎം പാലക്കാട് ജില്ലാകമ്മറ്റി പാർട്ടിയിൽ നിന്നും പുറത്താക്കിയത്. മറ്റൊരു സിപിഐഎം കൗൺസിലറായ ടി ലതയുടെ പണമാണ് നഗരസഭ ഓഫീസിൽ നിന്ന് മോഷണം പോയത്.
ജൂൺ ഇരുപതിനാണ് ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗിൽനിന്നും 38000 രൂപ മോഷണം പോയത്. കേസ് അന്വേഷിച്ച ഒറ്റപ്പാലം പൊലീസ് നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ
പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വരോട് ലോക്കൽ കമ്മറ്റി അംഗമായ സുജാതയെ പാർട്ടിയിൽ നിന്നും പുറാത്തക്കണമെന്ന ലോക്കൽ കമ്മറ്റിയുടെ ശുപാർശ പാലക്കാട് ജില്ലാ കമ്മറ്റി അംഗീകരിച്ചു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് നരഗസഭ ചെയർമാൻ അറിയിച്ചു.
മാസങ്ങൾക്കുള്ളിൽ ഏതാണ്ട് ഒന്നര ലക്ഷം രൂപ നഗരസഭ ഓഫീസിൽവെച്ച് വിവിധ ആളുകൾക്ക് നഷ്ടപ്പെട്ടു. നഗരസഭയിൽ നിന്നും പണം മോഷണം പോയെന്ന പരാതിയുമായി ബിജെപി കൗൺസിലറും രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ പണവും സ്വർണാ ഭരണങ്ങളും മോഷണം പോയന്ന പരാതിയുമായി നഗരസഭയിലെ ഉദ്യോഗസ്ഥരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സുജാതയോട് കൗൺസിലർ സ്ഥാനം രാജിവെയ്ക്കാൻ സിപിഐഎം ആവശ്യപ്പെടുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here