കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരായ വംശീയ പരാമര്‍ശത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു
അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരായ വംശീയ പരാമര്‍ശത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം രൂക്ഷം. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് തന്നെ ഭയപ്പെടുത്താന്‍ ട്രംപിന് കഴിയില്ലെന്ന് ഇല്‍ഹാന്‍ ഒമര്‍ പറഞ്ഞു. ഇല്‍ഹാന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
മിനിസോട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമറിനെതിരെ ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് വംശീയ പരാമര്‍ശം നടത്തിയത്. തൊട്ടുപിന്നാലെ മിനിസോട്ടയിലെത്തിയ ഇല്‍ഹാന്‍ ഒമറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ട്രംപിനെതിരായ പോരാട്ടത്തില്‍ നിന്നും തങ്ങള്‍ ആരും പിന്തിരിയില്ലെന്നും തങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും ഇല്‍ഹാന്‍ പറഞ്ഞു.
ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിംഗായ ഐ സ്റ്റാന്‍ഡ് വിത്ത് ഇല്‍ഹാന്‍ ( I STAND WITH ILHAN) എന്ന മുദ്രാവാക്യം മുഴക്കിയാണ് അണികള്‍ ഇല്‍ഹാനെ സ്വീകരിച്ചത്. വംശീയത അവസാനിപ്പിക്കണമെന്ന പ്ലക്കാര്‍ഡുകളും സ്വീകരണത്തിനിടെ അണികള്‍ ഉയര്‍ത്തിക്കാട്ടി. അമേരിക്ക തങ്ങളുടെ രാജ്യമാണെന്നും തങ്ങള്‍ ഇവിടെ തന്നെ ജീവിക്കുമെന്നും പറഞ്ഞ ഇല്‍ഹാന്‍ ഒമര്‍ ട്രംപിന്റേത്് ഫാസിസ്റ്റ് ഭരണമാണെന്നും ആരോപിച്ചു.
ഇന്നലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട റാലിക്കിടെയാണ് അമേരിക്കന്‍ പ്രതിനിധി സഭയുടെ പ്രമേയത്തെ തള്ളി ട്രംപ് തന്റെ വംശീയ നിലപാട് ആവര്‍ത്തിച്ചത്. നേരത്തേ അമേരിക്കന്‍ കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ട്രംപ് ഇന്നെലെ ഇല്‍ഹാന്‍ ഒമറിനെ മാത്രം ലക്ഷ്യം വെക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here