മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണ്. തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി ഏറ്റെടുക്കണമെന്നും
അനില്‍ അക്കര പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്ത കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന അനില്‍ അക്കരയെ ചൊടിപ്പിച്ചു. കാര്‍ വാങ്ങാനുള്ള പിരിവു നടത്താന്‍ മുന്നിട്ടിറങ്ങിയ എംഎല്‍എക്കും യൂത്ത് കോണ്‍ഗ്രസ്സിനും നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടിയും വന്നു.
ഈ പശ്ചാത്തലത്തിലാണ് അനില്‍ അക്കര എംഎല്‍എ കെപിസിസി പ്രസിഡന്റിനെ ലക്ഷ്യംവെച്ച് എഫ്ബിയില്‍ പോസ്റ്റിട്ടത്.
പിരിവെടുത്ത് കാര്‍ വേണ്ടെന്ന പ്രസിന്‍ഡന്റിന്റെ നിലപാടിനെ പിന്തുണച്ച് രമ്യ ഹരിദാസ് പിന്നീട് രംഗത്തെത്തിയിരുന്നു. ഇത് സ്വാഗതം ചെയ്തുകൊണ്ടും മുല്ലപ്പള്ളി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇത് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിക്കനുള്ള പോസ്റ്റായി. മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കില്‍ പരസ്യമായി പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്നും
മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണെന്നും അനില്‍ അക്കര തുറന്നടിച്ചു.
തൃശൂരില്‍ ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തത് പാര്‍ട്ടിയെ തളര്‍ത്തി . വിഷയം ഉന്നയിക്കാന്‍ പാര്‍ട്ടി വേദികളില്‍ അവസരമില്ല. എംഎല്‍എമാരെ കെപിസിസി യോഗത്തിന് ക്ഷണിക്കാറില്ലെന്നും അനില്‍ അക്കര പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here