ബ്രിട്ടണില്‍ തെരെഞ്ഞെടുപ്പ് ശക്തം; പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ലണ്ടനിലെ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും തമ്മിലാണു മത്സരം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1.6 ലക്ഷം വരുന്ന പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിക്കുക. നിലവിലെ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ബോറിസ് ജോണ്‍സണ് അനുകൂലമാണ്.
ബ്രെക്‌സിറ്റില്‍ തീരുമാനമുണ്ടാക്കുക മാത്രമായിരിക്കില്ല പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന വെല്ലുവിളി. ബ്രെക്‌സിറ്റിലെ അനിശ്ചിതാവസ്ഥയാണ് തെരെസ മേയെ രാജിയിലെക്ക് നയിച്ചതെങ്കില്‍ പുതിയ നേതാവിനെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി എണ്ണകപ്പല്‍ പ്രതിസന്ധിയാണ്. ഇറാനെതിരെ നീങ്ങാന്‍ അന്താരാഷ്ട്ര സഹകരണം തേടുന്ന ബ്രിട്ടന് സാഹചര്യങ്ങള്‍ അനുകൂലമല്ല. ബ്രെക്‌സിറ്റ് കരാറിന് പിന്നാലെ യൂറോപ്യന്‍ യൂണിനുമായുള്ള ബ്രിട്ടന്റെ ബന്ധം അത്ര നല്ലതല്ല, ആണവ കരാറും ബ്രിട്ടീഷ് അംബാസിഡററുടെ ഇ മെയില്‍ വിവാദം വരുത്തി വെച്ച അമേരിക്കയുടെ അനിഷ്ടവും കാര്യങ്ങള്‍ ദുഷ്‌കരമാക്കുമെന്ന് ഉറപ്പാണ്.
പാര്‍ട്ടിക്കുള്ളില്‍ പോലും പുതിയ പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എണ്ണകപ്പല്‍ പിടികൂടാന്‍ ഇറാന് അവസരം ഒരുക്കിയതും കപ്പല്‍ മോചിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്താത്തതും എംപിമാരില്‍ പോലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയാവാന്‍ കൂടുതല്‍ സാധ്യതയുള്ള ബോറിസ് ജോണ്‍സിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകളുള്ളവര്‍ ഉണ്ട്. ബോറിസ് പ്രധാനമന്ത്രിയാകുന്നതു കാത്തു നില്‍ക്കാതെ ധനമന്ത്രിയടക്കം രാജിവെച്ചൊഴിഞ്ഞു. പ്രതിപക്ഷവും ശക്തരാണ്.
പ്രധാനമന്ത്രിയായി ബോറിസ് എത്തിയാല്‍ ഉടന്‍ അവിശ്വാസ പ്രമേയം നല്‍കാന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രതിപക്ഷവുമായി സഹകരിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ എങ്കിലും തയ്യാറായാല്‍ ബോറീസിന്റെ നിലനില്‍പ്പ് ആശങ്കയിലാകും. 14 ദിവസത്തിനുള്ളില്‍ വിശ്വാസം തെളിയിച്ചില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ താഴെ വിഴും. ശേഷം തെരഞ്ഞെടുപ്പായിരിക്കും. വെള്ളിയാഴ്ച പാര്‍ലമെന്റ് വേനലവധിക്ക് പിരിയും ആറാഴ്ച കഴിഞ്ഞ് പാര്‍ലെമെന്റ് വീണ്ടും ആരംഭിക്കുംവരെ കാത്തിരിക്കാന്‍ പ്രതിപക്ഷം തയ്യാറായാല്‍ ബോറിസിന് ബ്രെക്‌സിറ്റ് മാത്രമായിരിക്കും വെല്ലുവിളി. ധാരണയില്ലാത്ത ബ്രെക്‌സിറ്റാവാമെന്ന ബോറിസിന്റെ നയത്തോടു എതിര്‍പ്പുള്ളവരാണ് കൂടുതലും. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നാണ് ജോണ്‍സന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here