Advertisement

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കുന്നതിനു മുന്‍പു നടന്നതു അതീവ നാടകീയ നീക്കങ്ങള്‍; ശബ്ദ സന്ദേശം പുറത്ത്

July 23, 2019
1 minute Read

ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുക്കുന്നതിനു മുന്‍പു നടന്നതു അതീവ നാടകീയ നീക്കങ്ങളെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍വച്ചു ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്ത്.

എണ്ണക്കപ്പലിന്റെ ദിശ മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. അനുസരിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്നും ഇറാന്‍ സൈനികര്‍ പറയുന്നു.

ഇറാന്റെ നീക്കും തടയാന്‍ സാധിക്കാതിരുന്നതിനെ യുറോപ്യന്‍ സഖ്യ കക്ഷികള്‍ അപലപിച്ചിട്ടുണ്ട്. ഇറാന്‍ എണ്ണക്കപ്പലായ ‘ഗ്രേസ് വണ്‍’ ഈ മാസമാദ്യം ജിബ്രാട്ടള്‍ട്ടര്‍ കടലിടുക്കില്‍വച്ചു പിടിച്ചെടുത്തതിനെ തുടര്‍ന്ന് എല്ലാ ബ്രിട്ടിഷ് കപ്പലുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നിട്ടും അകമ്പടി നല്‍കുന്ന കപ്പലിനു വീഴ്ച സംഭവിച്ചതില്‍ രോഷം പുകയുകയാണ്. ജീവനക്കാരെയും മോചിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശരിയായ ഇടപെടല്‍ നടത്തുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ കാവല്‍ പ്രധാനമന്ത്രി തെരസ മേയ് അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.

കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നങ്കൂരമിട്ടിരിക്കുന്ന ബന്ദര്‍ അബ്ബാസിലെ തുറമുഖ അതോറിറ്റി മേധാവി അറിയിച്ചു. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. എന്നാല്‍ കപ്പലില്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. ക്യാപ്റ്റനടക്കം 18 ഇന്ത്യക്കാരും 3 റഷ്യക്കാരും ഓരോ ലാത്വിയന്‍, ഫിലിപ്പീന്‍സ് സ്വദേശികളുമാണ് കപ്പലിലുള്ളത്. ഇവരില്‍ 3 പേരാണു മലയാളികള്‍. കപ്പലില്‍ സുരക്ഷാപരിശോധന നടത്തുമെന്നും ജീവനക്കാരുടെ സഹകരണമനുസരിച്ചായിരിക്കും അന്വേഷണത്തിലെ പുരോഗതിയെന്നും ഇറാന്‍ വ്യക്തമാക്കി. തല്‍ക്കാലം കപ്പല്‍ വിട്ടുകിട്ടാനുള്ള നടപടികള്‍ക്കാണു മുന്‍ഗണനയെന്നും ഉപരോധം ശക്തമാക്കണമോ എന്നു പിന്നീട് പരിശോധിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

ഒമാന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്നു ബ്രിട്ടന്‍ ഐക്യരാഷ്ട്രസംഘടനയെ അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍ തയാറാണെന്നു ബ്രിട്ടനിലെ ഇറാന്‍ സ്ഥാനപതി ഹാമിദ് ബൈദിനിജാദ് മുന്നറിയിപ്പ് നല്‍കി. ജീവനക്കാരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുമെന്നു കപ്പല്‍ കമ്പനി സ്റ്റെന ബള്‍ക് പ്രതീക്ഷ പ്രകടിപ്പിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top