അധികാരമേറ്റതിനു പിന്നാലെ നെയ്ത്തുകാര്‍ക്കും കര്‍ഷകര്‍ക്കും ധനസഹായം പ്രഖ്യാപിച്ച് യെദ്യൂരപ്പ

കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നെയ്ത്തുകാരുടെ കടം എഴുതിത്തള്ളാനും കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 2 ഗഡുവായി 2000 രൂപ നല്‍കുമെന്നും യെദ്യൂരപ്പ പ്രഖ്യാപിച്ചു. തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസ വോട്ട് തേടും
മുമ്പ് മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും കാലാവധി തികക്കാനാവാതെ പടിയിറങ്ങേണ്ടി വന്ന യെദ്യൂരപ്പക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇത് നാലാമൂഴമാണ്. ആദ്യ തീരുമാനം കര്‍ഷകരേയും നെയ്ത്തുകാരേയും സഹായിക്കുകയാണ്. പ്രതികാര രാഷ്ട്രീയം നയമല്ലന്നും കഴിഞ്ഞതൊക്കെ മറക്കുക പൊറുക്കുക ഇതാവും സര്‍ക്കാര്‍ നയമെന്നും യെദ്യൂരപ്പ പറഞ്ഞു.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കലാണ് യെദ്യൂരപ്പയുടെ ആദ്യ കടമ്പ. തിങ്കളാഴ്ചയാണ് വിശ്വാസ വോട്ട്. അന്നു തന്നെ ധന ബില്ലും പരിഗണിക്കും. മന്ത്രിസഭാ വികസനമാണ് അടുത്ത തലവേദന. കുമാരസ്വാമി സര്‍ക്കാര്‍ ഈ മാസം എടുത്ത തീരുമാനങ്ങള്‍ മരവിപ്പിക്കാന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും മുമ്പേ യെദ്യൂരപ്പ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു. അതേ സമയം കോണ്‍ഗ്രസും ജനതാദളും സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here