ഭാര്യയുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന ഭർത്താക്കന്മാർക്കും ഇനി യുഎഇയിൽ പ്രത്യേക വർക്ക് പെർമിറ്റ് എടുത്ത് ജോലി ചെയ്യാം

സ്ത്രീകൾക്കും കുടുബത്തെ പൂർണ്ണമായി സ്പോണ്സർ ചെയ്യാം എന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ, ഭാര്യയുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന ഭർത്താക്കന്മാർക്കും ഇനി യുഎഇയിൽ പ്രത്യേക വർക്ക് പെർമിറ്റ് എടുത്ത് ജോലി ചെയ്യാൻ അനുമതി. മാനവശേഷി-സ്വദേശിവൽകരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഭർത്താവിന്‍റെ സ്പോൺസർഷിപ്പിലുള്ള ഭാര്യക്ക് മാത്രമേ ഇത്തരത്തിൽ വർക്ക് പെർമിറ്റ് എടുത്ത് ജോലി ചെയ്യാൻ അനുമതി നല്കിയിരുന്നുള്ളു . ഇത്തരം വിസകളിൽ നോട്ട് ഫോർ വർക്ക് എന്ന് പ്രത്യേകം സ്റ്റാംപ് ചെയ്യുമെങ്കിലും ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതി എടുക്കാം. പുതിയ നിയമത്തിലൂടെ ഈ ആനുകൂല്യമാണ് ഭർത്താക്കന്മാർക്കും ഇനി മുതൽ ലഭിക്കുന്നത്. മാനവശേഷി സ്വദേശിവൽകരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലി ഇറക്കിയ ഉത്തരവു പ്രകാരം ഭാര്യയുടെ സ്പോൺസർഷിപ്പിലുള്ള ഭർത്താക്കന്മാരെ ജോലിക്കു വയ്ക്കാൻ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്നു.
കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാനവശേഷി സ്വദേശിവൽകരണ അണ്ടർ സെക്രട്ടറി സെയ്ഫ് അഹ്മദ് അൽ സുവൈദി പറഞ്ഞു. വിസയ്ക്കായി 300 ദിർഹം ചെലവാക്കി രണ്ടു വർഷത്തേക്കുള്ള വർക് പെർമിറ്റ് മാത്രം എടുത്താൽ മതി എന്നതാണ് കമ്പനിക്കാരുടെ ആകർഷണം. ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് മറ്റു തൊഴിലിലേക്ക് മാറുന്നതിനും നിയമ തടസമുണ്ടാകില്ല. കാലാവധിക്കുശേഷം തുല്യ കാലയളവിലേക്ക് വിസ പുതുക്കുകയും ചെയ്യാം. വർക് പെർമിറ്റിനുള്ള തുക സ്പോൺസറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here