വൈറ്റില മേൽപ്പാലം: ക്രമക്കേടു പുറത്തെത്തിച്ച ഉദ്യോഗസ്ഥയ്ക്കു സസ്പെൻഷൻ

വൈറ്റില മേൽപ്പാല നിർമാണത്തിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയ്ക്കു സസ്പെൻഷൻ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ. ഷൈലമോളെയാണു സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നിർദേശപ്രകാരമാണു നടപടി.
പാലം നിർമാണത്തിന്റെ രണ്ടാം ഘട്ട പരിശോധനയിൽ പണിയിൽ കാര്യമായ ക്രമക്കേടു നടന്നതായി ഷൈലമോൾ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാം ഘട്ട പരിശോധനയിൽ നിർമാണത്തിൽ കുഴപ്പമില്ലെന്നു കണ്ടെത്തിയെന്നു പൊതുമരാമത്ത് വകുപ്പ് പറയുന്നു.
മേൽപാല നിർമാണത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് ക്വാളിറ്റി കണ്ട്രോൾ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഗർഡർ, ഡെക്ക് സ്ലാബ് എന്നിവയുടെ കോണ്ക്രീറ്റ് സാംപിൾ പരിശോധിച്ചതിന്റെ ഫലം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നതിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ യുഡിഎഫിനു വേണ്ടി സർക്കാരിനെതിരെ പ്രവർത്തിച്ചെന്നും രണ്ടാംഘട്ട റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നുമാണു മന്ത്രിയുടെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here