നെടുങ്കണ്ടം റീ പോസ്റ്റ്‌മോർട്ടം; കാലുകൾ ബലമായി അകത്തിയതിന്റെ പാടുകൾ; ആ പരിക്കുകൾ മരണകാരണമായേക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രാജ് കുമാറിന്റെ റീപോസ്റ്റ്‌മോർട്ടം പുരോഗമിക്കുന്നു. സീനിയർ പൊലീസ് സർജൻമാരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആർഡിഒ, പീരുമേട് മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നടപടികൾ.
കാലുകൾ ബലമായി അകത്തിയതിന്റെ പാടുകളുണ്ടെന്നും ആ പരിക്കുകളാകാം മരണകാരണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറയുന്നു. മുമ്പ് കണ്ടെത്താത്ത പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിലും തുടയിലും വയറിലും പരുക്കുണ്ട്. ആന്തരിക അവയവങ്ങൾ പരിശോധനക്കെടുത്തു.
മരണകാരണം സ്ഥിരീകരിക്കുന്നതിന് പുറമെ, വാരിയെല്ല് പൊട്ടിയത് പോലീസ് മർദനമേറ്റിട്ടാണൊയെന്നും പോസ്റ്റ് മോർട്ടത്തിൽ പരിശോധിക്കും. ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ച് ഫോറൻസിക് ലാബിന് കൈമാറും. ഇതിനിടെ റീ പോസ്റ്റമോർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ്‌ഐ കെ.എ സാബു സമർപ്പിച്ച ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം നല്കാനും കോടതി നിർദ്ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here