സിപിഐ മാർച്ചിനിടെ പ്രകോപനമുണ്ടാക്കിയത് എൽദോ എബ്രഹാം എംഎൽഎ; തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറി

കൊച്ചി ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ പ്രകോപനമുണ്ടാക്കിയത് എൽദോ എബ്രഹാം എംഎൽഎയാണെന്ന് പൊലീസ്. തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറി. അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ അടക്കം ലാത്തി എംഎൽഎ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എംഎൽഎ തള്ളിമാറ്റി. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പൊലീസ് കളക്ടർക്ക് കൈമാറി.
കഴിഞ്ഞ ദിവസമാണ് എൽദോ എബ്രഹാം എംഎൽഎയ്‌ക്കെതിരായ തെളിവുകൾ പൊലീസ് കളക്ടർക്ക് കൈമാറിയത്. ലാത്തി വീശുന്ന സാഹചര്യത്തിലേക്ക് പൊലീസിനെ എത്തിച്ചത് എൽദോ എബ്രഹാമാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരിൽ ചിലരെ കൈയേറ്റം ചെയ്യാനും എംഎൽഎ ശ്രമിച്ചു. കൃത്യനിർവഹണത്തിന് അനുവദിക്കാത്ത വിധത്തിൽ എംഎൽഎ ഇടപെട്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മാർച്ചിനിടെ പൊലീസിനെ തള്ളിമാറ്റുന്നതടക്കമുള്ള ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പൊലീസ് കളക്ടർക്ക് നൽകിയിരിക്കുന്നത്.
സംഘർഷത്തിനിടെ പൊലീസ് കൈ തല്ലിയൊടിച്ചെന്ന എൽദോ എബ്രഹാമിന്റെ വാദം തള്ളിയുള്ള മെഡിക്കൽ റിപ്പോർട്ട് പൊലീസ് കളക്ടർക്ക് സമർപ്പിച്ചിരുന്നു. എംഎൽഎയുടെ കൈയുടെ എല്ലിന് ഏതെങ്കിലും തരത്തിൽ ഒടിവോ, പൊട്ടലോ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. എംഎൽഎയുടെ കൈയുടെ പരിക്കിൽ വ്യക്തമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സംഘർഷത്തിലും പൊലീസ് ലാത്തിച്ചാർജിലും എംഎൽഎയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ഇടതു കൈ പ്ലാസ്റ്ററിട്ടുകൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here