അമ്പൂരി കൊലപാതകം; ഒന്നാംപ്രതി അഖിലിനെ വീട്ടിലെത്തിച്ച് തെളിവെടുക്കും

അമ്പൂരി കൊലപാതകത്തിലെ ഒന്നാംപ്രതി അഖിലിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ കേസിലെ രണ്ടാംപ്രതി രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖിലിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു. എറണാകുളത്തുവെച്ച് യുവതിയെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി നൽകി. യുവതിയുടെ ആത്മഹത്യാ ഭീഷണിയും, നിരന്തരമുള്ള ശല്യപ്പെടുത്തലുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിൽ സമ്മതിച്ചു.
രണ്ടാം പ്രതിയും സഹോദരനുമായ രാഹുൽ, മൂന്നാം പ്രതി ആദർശ് എന്നിവരുമായി ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തിയെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കുന്നു. ഇന്ന് രാവിലെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. യുവതിയുടെ മൊബൈൽ അടക്കമുള്ള നിർണായക തെളിവുകൾ കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷയും നൽകും. കുറ്റകൃത്യത്തിൽ അഖിലിന്റെ അച്ഛൻ അടക്കമുള്ളവർക്ക് പങ്കില്ലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. എന്നാൽ യുവതിയുടെ അച്ഛൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here