പൊതുമരാമത്ത് ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ; പ്രതികാര നടപടിക്ക് കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകൾ തുറന്നുകാട്ടിയത്

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തത് വൈറ്റില മേൽപ്പാലം നിർമാണത്തിലുണ്ടായ ക്രമക്കേട് പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാര നടപടി. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകൾ തുറന്നുകാട്ടിയതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. ഇതിന് മുൻപും സമാനമായ രീതിയിൽ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്നതിന് സസ്‌പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയാണ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ വി കെ ഷൈലാമോൾ. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും നടപടിക്ക് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.
വി കെ ഷൈലാമോൾക്ക് സർവീസിൽ ഇത് രണ്ടാമത്തെ സസ്‌പെൻഷനാണ്. 17 വർഷത്തിനിടെ 16 സ്ഥലംമാറ്റം. ആദ്യത്തെ സസ്‌പെൻഷൻ കഴിഞ്ഞ വർഷമാണ്. അതും 2013 ൽ പൊതുമരാമത്ത് വകുപ്പിന്റെ കൊടുങ്ങല്ലൂർ സബ് ഡിവിഷനിൽ ഇരിക്കുന്ന കാലത്ത് റോഡ് നിർമാണത്തിൽ അനധികൃത കണക്കുകൾ സംബന്ധിച്ച വീഴ്ച പുറത്തു കൊണ്ടുവന്നതിനായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള നടപടി. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സർവീസിൽ തിരിച്ചെത്തി. പക്ഷെ പിന്നീട് മുൻകാല പ്രവർത്തനങ്ങളുടെ പേരിൽ ഒന്നൊന്നായി മെമ്മോകൾ. ഇവർ ഉന്നത ഉദ്യോഗസ്ഥരുടെ വരെ കണ്ണിലെ കരടാണെന്ന് ഇതിൽ നിന്ന് വ്യക്തം. റിപ്പോർട്ട് പുറത്തുവിട്ടെന്ന കാരണം കണ്ടെത്തിയാണ് ഉദ്യോഗസ്ഥക്കെതിരായ ഇപ്പോഴത്തെ നടപടി. എന്നാൽ റിപ്പോർട്ട് പുറത്തു വന്നതാകട്ടെ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന് ലഭിച്ച ശേഷമാണ്. അതായത് ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല ഇത് പുറത്തു പോകാൻ കാരണമെന്ന് വ്യക്തം.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ഉദ്യോഗസ്ഥർ തന്നെ ശ്രമം നടത്തുന്നുവെന്നാണ് മന്ത്രി ജി.സുധാകരൻ പറഞ്ഞത്. എന്നാൽ വീഴ്ചകൾ വരുത്തിയവർക്കെതിരെ നടപടി എടുക്കാതെ അത് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥയെ പഴിചാരുന്നത് പ്രതികാര നടപടി എന്ന് വ്യക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here