മയക്കുമരുന്ന് കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെടിവെച്ച സംഭവത്തിൽ കർശന നടപടി : മുഖ്യമന്ത്രി

മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെടിവെക്കാൻ ഇടയായ സംഭവത്തിൽ കർശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അതിസാഹസികമായി ലഹരി മരുന്ന് കള്ളക്കടത്തുകാരനെ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വെടിയേറ്റ ഇൻസ്പെക്ടർ മനോജിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
മയക്കുമരുന്നു കടത്തുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു എന്നത് അതീവ ഗൗരവമുള്ള അവസ്ഥയാണ്. ലഹരി വ്യാപനത്തിന് എതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കും. ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഇതിനു വേണ്ടതുണ്ട്.
ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ വിജയത്തിനായി മുഴുവൻ ജനങ്ങളുടെയും സഹായം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇതിൽ ഫലപ്രദമായി ഇടപെടാനാകും. മയക്കുമരുന്ന്മുക്ത സമൂഹം യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here