‘സഹോദരിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് എന്നേയും ഭീഷണിപ്പെടുത്തിയിരുന്നു’: ഉന്നാവ് പെൺകുട്ടിയുടെ ഇളയ സഹോദരി ട്വന്റിഫോറിനോട്

സഹോദരിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് തന്നേയും ഭീഷണിപ്പെടുത്തിയിരുന്നതായി ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയ സഹോദരി ട്വന്റിഫോറിനോട്. അമ്മാവനെയും ചേച്ചിയെയുമടക്കം കൊല്ലുമെന്നാണ് അറിയിച്ചതെന്ന് പെൺകുട്ടിയുടെ ഇളയ സഹോദരി വെളിപ്പെടുത്തി.
അതേസമയം വാഹനാപകടമുണ്ടാകുന്നതിന് ആഴ്ചകൾക്ക് മുൻപ് ഉന്നാവ് പെൺകുട്ടിയുടെ ബന്ധുക്കൾ അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കത്ത് ശ്രദ്ധയിൽപ്പെടുത്താത്ത റജിസ്ട്രാറുടെ നടപടിയിൽ ഇന്നലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ന് വിശദീകരണം നൽകണമെന്നും റജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുഖ്യപ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിങ് സെൻഗാറിനും ബന്ധുക്കൾക്കുമെതിരെ ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് ഉന്നാവ ഇരയുടെ ബന്ധുക്കൾ ചീഫ് ജസ്റ്റിസിന് കത്തയച്ചത്. വാഹനാപകടം ഉണ്ടാകുന്നത് 28നും. ഇതിനിടെ സുപ്രീംകോടതി റജിസ്ട്രാർ പതിനേഴാം തീയതി കത്ത് സ്വീകരിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ വരുന്നത്. ചൊവ്വാഴ്ച നാല് മണി വരെ കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മുന്നിലെത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് റജിസ്ട്രാർ ഇന്ന് വിശദീകരിക്കേണ്ടിവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here