നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാർ; തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകും. സമൂഹത്തിലെ സ്ഥാനമോ ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയോ പാലീസ് കൃത്യ നിർവഹണത്തിന് തടസമാകില്ല. ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് സഹാനുഭൂതിയോടെ പെരുമാറണം. അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും കഴിയണം. പൊലീസിന് മാനുഷിക മുഖം ഉണ്ടാകണം എന്ന താൽപര്യത്തോടെയാണ് പി ആർ കൊണ്ടുവന്നത്. എന്നാൽ ചിലരുടെ സമീപനം പൊലീസ് നേടിയ ആകെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നതിന് ഇടയാക്കി. വിമർശനങ്ങൾക്ക് സമൂഹത്തിൽ നല്ല പ്രചാരണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് നല്ല കാര്യങ്ങൾ പൊലീസ് ചെയ്താലും അത്തരം സംഭവങ്ങൾ സേനക്ക് അപമാനമാകും. ലോക്കപ്പ് മർദനം മൂന്നാം മുറ എന്നിവ സർക്കാർ വെച്ചുപൊറുപ്പിക്കില്ല. ഏതെങ്കിലും തരത്തിൽ വൈരാഗ്യം തീർക്കാൻ ഈ മാർഗം സ്വീകരിക്കാം എന്ന് കരുതുന്നവർക്ക് സേനയിൽ സ്ഥാനമുണ്ടാകില്ല. വിവിധ തലങ്ങളിൽ അന്വേഷണവും നടപടിയും സമീപ കാല സംഭവങ്ങളിൽ നടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് വന്നുകഴിഞ്ഞാൽ സംരക്ഷണത്തിന് അർഹത ഉണ്ടാകില്ല. ലോക്കപ്പിലും മറ്റും മനുഷ്യത്വരഹിതമായി ഇടപെടാൻ അനുവദിക്കില്ല. പൊലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here