കഞ്ചാവ് ഉപയോഗം വീട്ടിലറിയിച്ചു; ഇടുക്കി സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കഞ്ചാവ് ഉപയോഗം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തേനി പെരിയകുളം മേരിമാതാ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്ററിലെ ആളില്ലാത്ത 34ആം നമ്പര്‍ മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.
മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ഹോസ്റ്റല്‍ ജിവനക്കാര്‍ കണ്ടുപിടിക്കുകയും രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ആല്‍വിന്‍ ഫ്രാങ്കോ, സന്തോഷ്, രാജശേഖര്‍, ഡോമിനിക് എന്നിവരോടൊപ്പമാണ് ഹോസ്റ്റല്‍ മുറിയില്‍ ഷൈജു താമസിച്ചിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ അഭിമന്യു രാത്രി 10 മണിയ്ക്ക് പരിസരം നീരീക്ഷിച്ച് നടക്കുന്നതിനിടയില്‍ ഷൈജു താമസിച്ചിരുന്ന മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് മുറി തുറക്കാന്‍ ആവശ്യപ്പെടുകയും മുറിയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയുമായിരുന്നു. മുറിയില്‍ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവും ഇയാൾ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പുലര്‍ച്ചെ 6 മണിയ്ക്ക് വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരോട് ഹോസ്റ്റലിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടില്‍ വിവരം അറിയിച്ചത് അറിഞ്ഞ വിദ്യാര്‍ത്ഥി, ആളില്ലാത്ത ഹോസ്റ്റല്‍ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ താഴെ ഇറക്കി പെരിയകുളം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റല്‍ അധികൃതകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവദാനപ്പെട്ടി പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here