ടി-10 ലീഗിൽ യുവിയും റായുഡുവും; സൂചന നൽകി സംഘാടകർ

ഈ വർഷം നടക്കുന്ന ടി-10 ക്രിക്കറ്റ് ലീഗിൽ മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിംഗും അമ്പാട്ടി റായുഡുവും കളിച്ചേക്കുമെന്ന് റിപ്പോർട്ട്. സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ലീഗിലെ ഒന്നിലധികം ടീമുകൾ യുവരാജിനായി രംഗത്തുണ്ടെന്നാണ് വിവരം.
ഇരുവർക്കും ഉയർന്ന തുക കൊടുക്കേണ്ടി വന്നാലും നൽകാൻ ടീമുകൾ തയ്യാറാണെന്നാണ് വിവരം. യുവരാജിനെയും റായുഡുവിനെയും പോലെ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ട താരങ്ങൾ ടീമിൽ ഉൾപ്പെടുന്നത് ലീഗിനും ഗുണകരമാകും. യുവരാജിനെപ്പോലെ വലരെ പോപ്പുലറായ ഒരു കളിക്കാരൻ ലീഗിൻ്റെ ബ്രാൻഡ് വാല്യൂ ഉയർത്തുമെന്നും സംഘാടകർ കണക്കു കൂട്ടുന്നു.
2017ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ടി-10 ലീഗ് വിജയകരമായതിനെത്തുടർന്നാണ് അത് തുടരാൻ സംഘാടകർ തീരുമാനിച്ചത്. 10 ഓവർ മാത്രമുള്ള മത്സരം വളരെ വേഗമാണ് ജനപ്രീതിയാർജിച്ചത്. കഴിഞ്ഞ വർഷം നടന്ന ലീഗിൽ ഇന്ത്യൻ താരങ്ങളായ സഹീർ ഖാൻ, പ്രവീൺ താംബെ, ആർ.പി സിംഗ് എന്നിവർ പങ്കെടുത്തിരുന്നു.
ആദ്യ സീസൺ നടന്നത് 2017 ഡിസംബർ 14 മുതൽ 17 വരെയായിരുന്നു. ലീഗിനു ലഭിച്ച അഭൂതപൂർവമായ ജനപ്രീതിയെത്തുടർന്ന് രണ്ടാം സീസണിൽ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തി. ഒപ്പം ലീഗ് 10 ദിവസങ്ങളിലേക്ക് നീട്ടുകയും ചെയ്തു. മൊത്തം 29 മത്സരങ്ങളായിരുന്നു രണ്ടാം സീസണിൽ ഉണ്ടായിരുന്നത്. ഇതിന് പുറമേ ഐസിസിയുടെ അംഗീകാരവും ലീഗിന് ലഭിച്ചു. ഈ വർഷം നവംബർ 15 മുതൽ 24 വരെയാണ് ടി-10 ലീഗ് അരങ്ങേറുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here