ഒൻപത് ട്രെയിനുകൾ റദ്ദാക്കി

കനത്തമഴയും മണ്ണിടിച്ചിലും മൂലം ഒൻപത് ട്രെയിനുകൾ റദ്ദാക്കി. രണ്ട് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരം ചുവടെ
1. ഓഖാ-എറണാകുളം എക്‌സ്പ്രസ് (16337)
2. ബറൗനി-എറണാകുളം രപ്തിസാഗർ എക്‌സ്പ്രസ് (12521)
3. ഇൻഡോർ-തിരുവനന്തപുരം അഹല്യാനഗരി എക്‌സ്പ്രസ് (22645)
4. കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷ്യൽ (07116)
5. തൃശൂർ-കണ്ണൂർ പാസഞ്ചർ (56603)
6. കോഴിക്കോട്-തൃശൂർ പാസഞ്ചർ (56664)
7. തൃശൂർ-കോഴിക്കോട് പാസഞ്ചർ (56663)
8. യശ്വന്ത്പൂർ-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (122257)
9. ധർബാദ്-ആലപ്പുഴ എക്‌സ്പ്രസ് (13351)
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും രക്ഷാപ്രവർത്തനം തുടരും. കവളപ്പാറയിൽ ഇനി അൻപതുപേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയിൽ ഏഴുപേരെയും. രണ്ടിടത്തും മഴ കുറഞ്ഞത് തിരച്ചിലിന് സഹായമാകും. സംസ്ഥാനത്ത് ഇതുവരെ 77 പേരാണ് മഴക്കെടുതികളിൽ മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണുള്ളത്. ഇന്നുമുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കം തുടരുകയാണ്. ആലപ്പുഴ, ചങ്ങനാശേരി പാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. അട്ടപ്പാടിയിൽ ഭവാനി, ശിരുവാണി പുഴകളിൽ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊൻമുടി, കല്ലാർ അണക്കെട്ടുകളുടെ ഷട്ടറുകൾ അടച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here