‘അവസാനത്തെ ആളെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരും’: എൻഡിആർഎഫ്

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം വിതച്ച മേപ്പാടിയിൽ രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ലെന്ന് എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ്. രക്ഷാപ്രവർത്തനം നിർത്തിയെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. അവസാനത്തെ ആളെ കണ്ടെത്തുംവരെയും രക്ഷാപ്രവർത്തനം തുടരുമെന്നും കമാൻഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. മണ്ണ് നിറഞ്ഞതിനാൽ മൃതദേഹം കണ്ടെത്തുന്നതിന് പ്രയാസമുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും വയനാട്ടിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന രീതിയിൽ ആക്ഷേപം ഉയർന്നിരുന്നു.
അതേസമയം, മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാകും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here