എബോളക്ക് മരുന്നുമായി ശാസ്ത്രലോകം; രോഗികളില്‍ ഫലപ്രദമായ മാറ്റമാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന

എബോളക്ക് ഫലപ്രദമായ മരുന്നുമായി ശാസ്ത്രലോകം. പുതുതായി വികസിപ്പിച്ചെടുത്ത മരുന്ന് കോംഗോയിലെ രോഗികളിലാണ് ആദ്യമായി പരീക്ഷിച്ചത്. 90 ശതമാനം പേരിലും ഫലപ്രദമായ മാറ്റമാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു
നാല് മരുന്നുകള്‍ വികസിപ്പിച്ചെടുത്തുവെങ്കിലും ഇതില്‍ REGN-EB3 ഉം mAb114 എന്ന മരുന്നുമാണ് കൂടുതല്‍ ഫലപ്രദം. പരീക്ഷണാടിസ്ഥാനത്തില്‍ കോംഗോയിലെ എഴുന്നൂറ് രോഗികളിലാണ് ആദ്യഘട്ടത്തില്‍ മരുന്ന് പ്രയോഗിച്ചത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഗവേഷകസംഘമാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
എബോളക്കെതിരെയുള്ള വലിയ മുന്നേറ്റമാണ് ശാസ്ത്രലോകത്ത് സാധ്യമായിരിക്കുന്നതെന്നും കോംഗോയിലെ എബോള മരണനിരക്ക് ഇനി വലിയതോതില്‍ കുറയുമെന്നും പരീക്ഷണത്തിന്റെ ഭാഗമായ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടര്‍ ഡോ.ആന്റണി ഫൗസി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുന്ന രോഗമായി എബോള മാറുമെന്ന് വെല്‍ക്കം ട്രസ്റ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ചാരിറ്റി ഡയറക്ടര്‍ ജെറമി ഫറാര്‍ പറഞ്ഞു. പുതിയ മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഫെറാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1800 പേരാണ് എബോള ബാധിച്ച് കോംഗോയില്‍ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here