പ്രളയക്കെടുതി; ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപ; വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപ

പ്രളയക്കെടുതിയിൽ വലയുന്ന ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപയും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചു.
വീടുകൾ പൂർണ്ണമായി തകർന്നവർക്കും വാസയോഗ്യമല്ലാതെ വീടിന് കേടുപാടുകൾ സംഭവിച്ചവർക്കും നാല് ലക്ഷം രൂപ ലഭിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപയും, വിട് വെക്കാൻ നാല് ലക്ഷം രൂപയും ലഭിക്കും.
പ്രളയത്തെ തുടർന്ന് കൃഷി നാശം സംഭവിച്ചിട്ടുണ്ട്. കുടുവെള്ളം, ജലസേചനം എന്നിവ തകരാറിലായിട്ടുണ്ട്. റോഡുകൾ, കെട്ടിടങ്ങൾ എന്നിവ പുനർനിർമ്മിക്കണം, അറ്റുകുറ്റ പണികൾ നടത്തണം. ഇത്തരം കാര്യങ്ങൾക്ക് കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരമുള്ള പണം അനുവദിക്കും.
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കൈമാറി നൽകുന്നതിന് പൊതുമേഖലാ ബാങ്കുകളും, സഹകരണ ബാങ്കുകളും സാധാരണഗതിയിൽ ഈടാക്കാറുള്ള കമ്മീഷൻ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്ക് സമിതിയോട് സർക്കാർ ആവശ്യപ്പെടും.
റേഷൻ ഘടനയെടുത്താൽ ഒരു കൂട്ടർ അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ പെടുന്നവരാണ്. അവർക്ക് 35 കിലോ അരി സൗജന്യ റേഷൻ നിലവിൽ ലഭിക്കുന്നുണ്ട്. അവരൊഴികെയുള്ള കാലവർഷക്കെടുതി ബാധിച്ച കുടുംബങ്ങൾക്ക്, 15 കിലോ അരി വീതം സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ തീരദേശത്തുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ അരി സൗജന്യമായി നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here