പമ്പയിലും മണിമലയാറിലും ജലനിരപ്പുയർന്നു; ദുരിതാശ്വാസ ക്യാമ്പുകൾ വീണ്ടും ആരംഭിച്ചു

പമ്പാനദിയിലും മണിമല, അച്ചൻകോവിൽ ആറുകളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ പല റോഡുകളും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി.അറുപുഴ-പാറോച്ചാൽ,ഇറഞ്ഞാൽ – തിരുവഞ്ചൂർ, ആയാംകുടി – മാന്നാർ,കടുത്തുരുത്തി – ആപ്പുഴ, ചേർപ്പുങ്കൽ – മരങ്ങാട്ടുപിള്ളി, വടയാർ – എഴുമാം തുരുത്ത് ,കോട്ടയം – പരിപ്പ്, കോട്ടയം-കുമരകം എന്നീ റോഡുകൾ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയിലാണ്
ഏറ്റുമാനൂർ – പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നാനിയിലും ,വാഴൂർ പുലിയന്നൂർ റോഡിൽ ബ്രില്യന്റ് സ്റ്റഡി സെന്റർ ഭാഗത്തും റോഡിൽ വെള്ളക്കെട്ടാണ്
വള്ളിച്ചിറ- പുലിയന്നൂർ റോഡിലും വെള്ളം കയറി. പാല- കോഴ റോഡിൽ മണലേൽ പാലം വെള്ളത്തിനടിയിലാണ്. നേരത്തെ പിരിച്ചു വിട്ടിരുന്ന പല ദുരിതാശ്വാസ ക്യാമ്പുകളും ഇന്നലെ പെയ്ത കനത്ത മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വീണ്ടും തുടങ്ങിയിട്ടുണ്ട്. മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പിള്ളി, പുലിയന്നൂർ വില്ലേജുകളിലാണ് വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. ഏഴാച്ചേരി ഗവൺമെൻറ് എൽ.പി.എസ്, മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ എന്നീ ക്യാമ്പുകളാണ് പുനരാരംഭിച്ചത്. വെള്ളം ഇറങ്ങിയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഈ ക്യാമ്പുകൾ പിരിച്ചുവിട്ടത്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ,മലപ്പുറം കോഴിക്കോട്, ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകളിൽ നിന്ന് തിരിച്ചു വീട്ടിലേക്കു പോയവർ പേമാരി മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ തിരിച്ച് ക്യാമ്പുകളിലേക്ക് വരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉരുൾപൊട്ടൽ ഉണ്ടായ കുന്നിന്റെ ചെരുവിലെ രക്ഷാപ്രവർത്തനമാണ് താത്കാലികമായി നിർത്തിവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here