ജലനിരപ്പ് താഴാതെ കുട്ടനാട്; വെള്ളക്കെട്ട് ഇനിയുമുയർന്നാൽ കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും

ജലനിരപ്പ് താഴാതെ കുട്ടനാട്. ഇടവെട്ട് പെയ്യുന്ന മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുമെന്ന റിപ്പോർട്ടുകളും ആലപ്പുഴയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. വെള്ളക്കെട്ട് ഇനിയുമുയർന്നാൽ കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുട്ടനാട്ടിലെ ദുരിത മേഖലകൾ സന്ദർശിച്ചു.
വെള്ളത്തിലായ ജീവിതങ്ങൾ കരയ്ക്കടുപ്പിക്കാനാകാതെ ആറാം ദിവസം തള്ളി നീക്കുന്നതിനിടെയാണ് മറ്റ് ജില്ലകളിലെ ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞ് കിഴക്കൻ വെള്ളം കൂടുതലായി എത്തുമെന്ന ആശങ്ക ആലപ്പുഴയിൽ ഉയർന്നിരിക്കുന്നത്. പകൽ ഇടവിട്ടുള്ള മഴ മാത്രമാണെങ്കിലും രാത്രിയിൽ കനത്ത മഴയാണ് പലപ്പോഴും ആലപ്പുഴയിൽ പെയ്യുന്നത്. ഇതിനാൽ കുട്ടനാട്ടിലെ ജലനിരപ്പിൽ മാറ്റമില്ലാതെ തുടരുകയാണ്.
Read Also : മട വീഴ്ച രൂക്ഷമായ കുട്ടനാട്ടിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ചെന്നിത്തല
എന്നാൽ എടത്വ തലവടി നീലംപേരൂർ മേഖലകളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. എന്നാൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മഴയിൽ പമ്പയാറ്റിലും, അച്ഛൻ കോവിലാറിലും , മണിമലയാറ്റിലും ജലനിരപ്പ് വീണ്ടും ഉയരുന്നതാണ് വീണ്ടും കുട്ടനാട്ടിൽ പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കുന്നത്. ഇതിനാൽ മുൻകരുതൽ എന്നോണം ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. അതേസമയം ആലപ്പുഴ-ചങ്ങനാശേരി റോഡിൽ അഞ്ചാം ദിവസവും മങ്കൊമ്പ് നും ചങ്ങനാശ്ശേരി ഇടയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കുട്ടനാട്ടിൽ റിങ് ബന്ധുക്കൾ പ്രോത്സാഹിപ്പിക്കണമെന്നും, എസി റോഡിൽ ഗതാഗതം പുനസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നും, മേഖല സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിനിടെ ബണ്ടുകൾ തകർന്നതിൽ രണ്ടിടത്ത് പുനർ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയിട്ടുണ്ട്. പ്രവർത്തികൾ പൂർത്തിയാകാൻ രണ്ടാഴ്ച സമയം വേണ്ടിവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here