കവളപ്പാറയിൽ ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ദുരന്തത്തിൽ മരണസംഖ്യ 33 ആയി

മലപ്പുറം കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് തിരച്ചിലിൽ കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. ദുരന്തത്തിന് ഇരയായ 26 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.അതേ സമയം ദുരന്തമുണ്ടായി 6 ദിവസം പിന്നിട്ടിട്ടും മുഴുവൻ ആളുകളെയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ റഡാർ ഉൾപ്പടെയുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള രക്ഷാപ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലയ്ക്ക് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ദാരുണ ദൃശ്യങ്ങളും കവളപ്പാറയിൽ ഇന്ന് കാണാനായി. അതേ സമയം കാണാതായ അവസാനത്തെ ആളെയും കണ്ടത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ പ്രളയം വൻ നാശം വിതച്ച പ്രദേശങ്ങളിലെ തുടർ നടപടികൾക്കായി മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേർന്നിരുന്നു. കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതു വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. കവളപ്പാറയിൽ നാൽപ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here