‘പാർട്ടി നടപടി ശരിയാണ്; ഇത്രപെട്ടെന്ന് അച്ചടക്ക നടപടിയെടുക്കുന്ന വേറെ ഏത് പാർട്ടിയുണ്ട് ?’: ഓമനക്കുട്ടൻ

കൃത്യമായ അന്വേഷണങ്ങളില്ലാതിരുന്നിട്ടു കൂടി തനിക്കെതിരെ നടപടിയെടുത്ത പാർട്ടി നടപടിയെ പിന്തുണച്ച് സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടൻ. ഇത്തരത്തിലൊരു കാര്യം വന്നാൽ ഇത്രപെട്ടെന്ന് അച്ചടക്ക നടപടിയെടുക്കുന്ന വേറെ ഏത് പാർട്ടിയുണ്ടെന്ന് ചോദിച്ച ഓമനക്കുട്ടൻ പാർട്ടി പരിശോധനയിൽ വാർത്ത സത്യമല്ലെന്ന് കണ്ടാൽ നടപടി പിൻവലിക്കുമെന്നും കൂട്ടിച്ചേർത്തു. ട്വന്റിഫോറിനോടാണ് ഓമനക്കുട്ടൻ ഇക്കാര്യം പറഞ്ഞത്.
‘പാർട്ടി നടപടി ശരി തന്നെയാണ്, അതിൽ തെറ്റൊന്നുമില്ല. അത് പാർട്ടി ചെയ്യേണ്ട കാര്യമാണ്. അതിൽ തെറ്റൊന്നും പറയാൻ പറ്റില്ല. ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നില്ല. എന്റെ സമൂഹത്തിന് വേണ്ടി ഞാൻ ചെയ്ത കാര്യങ്ങൾ ശരിയാണെന്ന ബോധ്യമുള്ളതുകൊണ്ടാണ് ക്യാമ്പിലുള്ളവർ എന്നോടൊപ്പം നിന്നത്. പണപ്പിരിവ് ഇവിടെ നടന്നിട്ടില്ല.’- ഓമനക്കുട്ടൻ പറയുന്നു.
Read Also : ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരായ കേസ് പിൻവലിക്കാൻ കളക്ടർക്ക് നിർദേശം
പൊലീസ് കേസ് പിൻവലിച്ച വിവരം മാധ്യമങ്ങൾ പറയുമ്പോഴാണ് അറിയുന്നത്. പാർട്ടി എടുത്ത നടപടി ശരിതന്നെയാണെന്ന് ആവർത്തിച്ച ഓമനക്കുട്ടൻ തന്റെ സസ്പെൻഷൻ പാർട്ടി പിൻവലിക്കുമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഇരുപത് വർഷമായി ഇവിടെ കെട്ടി നിർമ്മിക്കുന്ന ക്യാമ്പാണ് ഇത്. പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും സഹായമൊന്നും ഉണ്ടായിരുന്നില്ലെന്നും ഓമനക്കുട്ടൻ പറഞ്ഞു.
‘ഇവിടേക്ക് കറന്റ് നൽകുക പോലുള്ള കാര്യങ്ങളൊന്നും പഞ്ചായത്ത് അധികൃതർ ചെയ്തിട്ടില്ല. അംബേദ്കർ കോളനിയിൽ പ്രളയം വരുമ്പോൾ മാത്രം വരുന്ന ക്യാമ്പല്ല. മഴ രണ്ട് മണിക്കൂർ തുടർച്ചയായി പെയ്താൽ ക്യാമ്പ് തുറക്കേണ്ട അവസ്ഥയാണ്. എന്നാൽ പഞ്ചായത്ത് അധികൃതർ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സിപിഎം പ്രവർത്തകനായതുകൊണ്ടാണ് എനിക്ക് ഈ ആരോപണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ‘- ഓമനക്കുട്ടൻ പറയുന്നു.
ഓമനക്കുട്ടൻ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വാർത്ത ട്വന്റിഫോർ അടക്കം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഓമനക്കുട്ടനോട് ട്വന്റിഫോർ ഖേദം പ്രകടിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here