‘ഒരു തെറ്റും ചെയ്തിട്ടില്ല, എഫ്‌ഐആറിൽ ഒരിക്കൽപോലും പേര് വന്നിട്ടില്ല’; ശ്രീനഗറിൽ പൊലീസ് തടവിലായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ മോചിപ്പിക്കണമെന്ന് കോടതിയിൽ ഹർജി
അനധികൃതമായി ശ്രീനഗറിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസലിനെ മോചിപ്പിക്കണമെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
ഡൽഹി വിമാനത്താവളത്തിൽ നിന്നും ഷാ ഫൈസലിനെ പൊലീസ് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഷാ ഫൈസലിന്റെ സുഹൃത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഷാ ഫൈസൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരിക്കൽ പോലും എഫ്‌ഐആറിൽ പേര് വന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
ഓഗസ്റ്റ് 14 രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. അമേരിക്കയിലെ ഹവാർഡ് സർവ്വകലാശാലയിലേക്ക് ഫെല്ലോഷിപ്പ് പൂർത്തീകരിക്കാൻ പോകുന്നതിനിടെയാണ് ഷാ ഫൈസൽ പൊലീസ് പിടിയിലാകുന്നത്.
Read Also : ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്; ജമ്മുവിലെ മൊബൈൽ ഇന്റർനെറ്റ് സേവനം പിൻവലിച്ചു
ജസ്റ്റിസ് മൻമോഹൻ, സംഗീത ദിംഗ്ര സെഹ്ഗൽ, എന്നിവരടങ്ങിയ ബെഞ്ചിന്റെ മുന്നിലാണ് കേസ് വന്നത്. എന്നാൽ കേന്ദ്രം ഹർജിയിൽ നിലപാട് വ്യക്തമാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. ഓഗസ്റ്റ് 23ന് കോടതി കേസ് പരിഗണിക്കും.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 370 ആം അനുച്ഛേദം എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഫൈസലിനെ തടവിലാക്കിയത്. ഇമ്മിഗ്രേഷൻ കൗണ്ടറിലെത്തിയ ഫൈസലിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും പിന്നീട് തടവിലാക്കുകയും ചെയ്യുകയായിരുന്നു. ഫൈസലിന്റെ യാത്ര തടയുകയും ബോർഡിംഗ് പാസ് റദ്ദാക്കിയെന്നും ഹർജിയിൽ പറുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here