സാമ്പത്തിക ക്രമക്കേട്; യുഎൻഎയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കുകൾക്ക് കത്തു നൽകി. സംഘടനയുടെ അക്കൗണ്ടുകളിൽ നിന്ന് വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.
2017 ഏപ്രിൽ ഒന്നു മുതൽ 2019 ജനുവരി 31 വരെയുള്ള കാലയളവിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ്. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം.
തുടർന്ന് കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ അടക്കം നാലു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here