ടൈറ്റാനിയം കേസ് നനഞ്ഞ പടക്കം; ഇന്റർപോൾ അന്വേഷണത്തെ വരെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല

ടൈറ്റാനിയം കേസ് സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. ഹൈക്കോടതി സ്‌റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നത് പിണറായി സർക്കാരിന്റെ മണ്ടൻ തീരുമാനമാണെന്നും ഇന്റർപോൾ അന്വേഷണത്തെ വരെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷുഹൈബ് കേസ് സിബിഐക്ക് വിടാത്ത സർക്കാരാണ് ഇപ്പോൾ ഹൈക്കോടതി സ്‌റ്റേ ചെയ്ത കേസ് സിബിഐക്ക് വിടുന്നത്. രാഷ്ട്രീയ പകപോക്കലിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Read Also; ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ ഇന്ന് സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ വിജിലൻസ് അന്വേഷിച്ചു വരുന്ന കേസാണിത്. തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് പരാതി.
Read Also; ടൈറ്റാനിയം കേസ്; ഇന്റർപോളിന്റെ സഹായം തേടി വിജിലൻസ്
ടൈറ്റാനിയം അഴിമതി കേസിന് രാജ്യാന്തര ബന്ധങ്ങൾ ഉളള പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. അഴിമതിയിൽ ഉൾപ്പെട്ടത് വിദേശ കമ്പനിയായതിനാൽ വിദേശത്തും അന്വേഷണം ആവശ്യമാണ്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തണം. നിലവിൽ കേസന്വേഷിക്കുന്ന വിജിലൻസ് ഇന്റർപോളിനെ സമീപിച്ചിരുന്നെങ്കിലും
സഹായം ലഭ്യമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here