‘അമ്പലപ്പുഴ പാൽപായസം’ ബേക്കറിയിൽ വിൽപ്പനയ്ക്ക്; വിവാദമായതോടെ മാപ്പു പറഞ്ഞ് സ്ഥാപനമുടമ

അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ പായസം വിൽപന നടത്തിയ ബേക്കറിയുടമ പുലിവാല് പിടിച്ചു. തിരുവല്ല കടപ്രയിലുള്ള ജോളി ഫുഡ് പ്രൊഡക്ട്‌സിന്റെ ഉടമസ്ഥതിയിലുള്ള തോംസൺ ബേക്കറിയിലാണ് ‘അമ്പലപ്പുഴ പാൽപായസം’ എന്ന ലേബലൊട്ടിച്ച് പായസം വിൽപന നടത്തിയത്. എന്നാൽ ബേക്കറിയിൽ വിൽപനയ്ക്ക് വച്ചിരുന്ന പായസ പാത്രങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപകമായ എതിർപ്പുയരുകയും സംഭവം വിവാദമാകുകയുമായിരുന്നു.
അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ ഭക്തരെ പറ്റിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡടക്കം രംഗത്തെത്തി. ബേക്കറിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രചരണം ശക്തമായതോടെ ബേക്കറിയുടെ ഉടമസ്ഥർ മാപ്പു പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ ഉത്പന്നങ്ങളിലൊന്നായ പാൽപായസം അമ്പലപ്പുഴ പാൽപായസം എന്ന് തെറ്റായി ലേബൽ ചെയ്തതാണെന്നും ഈ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും തോംസൺ ബേക്കറി അധികൃതർ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
Read Also; ജാഗ്രത..! കേരളത്തിലേക്ക് ഓണവിപണി ലക്ഷ്യമിട്ടെത്തുന്നത് മായം കലർത്തിയ പാൽ
പരാതിയുയർന്നതിനെ തുടർന്ന് ഇന്നലെ തന്നെ ബേക്കറി അധികൃതർ പായസത്തിന്റെ ലേബലിൽ നിന്ന് ‘അമ്പലപ്പുഴ’ ഒഴിവാക്കിയിരുന്നു. അതേ സമയം അമ്പലപ്പുഴ പായസമെന്ന പേരിൽ ബേക്കറിയിൽ പായസം വിൽപന നടത്തിയതിനെതിരെ നിയമനടപടികളുമായി നീങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതു സംബന്ധിച്ച് ദേവസ്വം ബോർഡിന് ലഭിച്ച പരാതിയെ തുടർന്ന് ദേവസ്വം വിജിലൻസ് ഇന്നലെ ബേക്കറിയിലെത്തി പരിശോധന നടത്തുകയും പായസം വാങ്ങുകയും ചെയ്തിരുന്നു.
അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ അര ലിറ്ററിന് 175 രൂപ ഈടാക്കി വിൽപന നടത്തുന്നതായി ബോധ്യപ്പെട്ട ദേവസ്വം വിജിലൻസ് വിവരം ദേവസ്വം ബോർഡിനെ അറിയിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിൽ തയ്യാറാക്കി ക്ഷേത്രത്തിലെ കൗണ്ടറിലൂടെ മാത്രം ഭക്തർക്ക് വിതരണം ചെയ്ത് വരുന്നതാണ് അമ്പലപ്പുഴ പാൽപായസം. ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഇതേ പേരിൽ പായസം വിൽപന നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here