സൗദിയില്‍ നിന്ന് വിദേശികള്‍ അയക്കുന്ന പണത്തില്‍ ഗണ്യമായ കുറവ്

സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് നടപ്പിലാക്കിയ തൊഴിൽ പരിഷ്‌കരണങ്ങളാണ് വിദേശത്തേക്ക് അയക്കുന്ന പണത്തിൽ കുറവ് വരാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ രാജ്യത്തെ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത് ആറായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് കോടി റിയാലാണ്. ഏഴായിരത്തി ഒരുന്നൂറ്റി ആറ് കോടി റിയാലായിരുന്നു മുൻ വർഷത്തെ ഇതേ കാലയളവിലെ കണക്ക്. ജുലൈയിൽ അയച്ച തുകയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആയിരത്തി ഒരുന്നൂറ്റി നാൽപ്പത്തിയാറ് കോടി സൗദി റിയാലാണ് ജൂലൈയിലെ റെമിറ്റൻസ്.
മുൻ വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവ്. മുൻവർഷം ഇതേ കാലയളവിൽ ആയിരത്തി ഇരുന്നൂറ്റി പതിനേഴ് കോടി റിയാലായിരുന്നു നാട്ടിലേക്ക് അയച്ച തുക. ഒരു മാസം കുറവ് രേഖപ്പെടുത്തിയത് എഴുപത്തിയൊന്ന് കോടി റിയാൽ. മുൻ വർഷത്തെ അപേക്ഷിച്ച് തുടർച്ചയായി ആറാം തവണയാണ് വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഓഗസ്ത് മാസം സ്വദേശികൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശങ്ങളിലേക്ക് അയച്ച തുകയിൽ ഇരുപത് ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here