ഇന്ത്യ ചന്ദ്രനെ തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കി; ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രണ്ട് മലയാളി വിദ്യാർത്ഥികളും

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്രനിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യ മുഴുവൻ ആകാംക്ഷകരായി ഉറ്റുനോക്കുന്ന ഈ ചരിത്രമുഹൂർത്തം സാക്ഷ്യം വഹിക്കാൻ മലയാളിയായ രണ്ട് വിദ്യാർത്ഥികളുമുണ്ട്. ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയടക്കം ബംഗലൂരുവിൽ എത്തിച്ചേർന്നിട്ടുണ്ട്.
കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ അഹമ്മദ് തൻവീറിനും തിരുവനന്തപുരം നന്തൻകോട് ഹോളി ഏഞ്ചൽസ് ഐഎസ്സി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശിവാനിക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയൻസിനെക്കുറിച്ചുമുള്ള ക്വിസിൽ പങ്കെടുത്ത് വിജയിച്ചാണ് ഇരുവരും ചന്ദ്രയാൻ 2ന്റെ സോഫ്റ്റ് ലാൻഡിങ് കാണാൻ അവസരം നേടിയത്. ഓരോ സംസ്ഥാനത്തു നിന്നും രണ്ടുപേർക്കു വീതമാണു ക്ഷണം. പ്രധാനമന്ത്രിയുമായി സംവദിക്കാനും ഇവർക്ക് അവസരം ലഭിക്കും.
Read Also : ഉദ്വേഗത്തിന്റെ അവസാന 15 മിനിറ്റുകൾ
കണ്ണൂരിലെ ആർക്കിടെക്ചർ കമ്പനി ഉദ്യോഗസ്ഥനായ കോഴിക്കോട് കുരുവട്ടൂർ സ്വദേശി അബ്ദുൽ സലാമിന്റെയും ഡിഫൻസ് അക്കൗണ്ട്സ് വിഭാഗം സീനിയർ അക്കൗണ്ടന്റായ ആയിഷാബിയുടെയും മകനാണ് അഹമ്മദ് തൻവീർ. സഹോദരി ഫാത്തിമ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസ്സിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ പ്രൊപ്പൽഷൻ ഗ്രൂപ്പ് എൻജിനീയർ എൻ.ശ്രീനിവാസിന്റെയും ജി.രേഖയുടെയും മകളാണ് ശിവാനി. സഹോദരി ശ്രേയ പാലക്കാട് ഐഐടിയിൽ പഠിക്കുന്നു.
ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ ഒന്ന് അൻപത്തിയഞ്ചിന് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്. വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിയെ ഇറങ്ങുന്ന 15 നിമിഷങ്ങൾ ആണ് ഏറെ നിർണായകം. ലോകത്ത് ഇതുവരെ നടന്ന സോഫ്റ്റ് ലാൻഡിങ്ങുകളിൽ മുപ്പത്തിയേഴു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here