‘മമ്മൂട്ടി ഞങ്ങളുടെ നാട്ടുകാരനാണെന്ന് വളരെ അഭിമാനത്തോടെ തന്നെയാണ് പറയുന്നത്’; പൊട്ടക്കിണറ്റിലെ തവളകളെന്നു വിളിച്ചവർക്ക് മറ്റൊരു ‘ചെമ്പ്’ കാരന്റെ മറുപടി

മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പിലുള്ളവർ പൊട്ടക്കിണറ്റിലെ തവളകളാണെന്ന പരാമർശവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട മസ്ഹർഷയ്ക്ക് മറ്റൊരു ചെമ്പുകാരന്റെ മറുപടി. ജിനു നീലൻ ഉണ്ണിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മസ്ഹർഷ എഴുതിയിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കാത്തതും അസംബന്ധവുമാണെന്ന് ജിനു പറയുന്നു. മഹാനടന് ജന്മനാട് സ്വീകരണം കൊടുത്തില്ലെന്ന ആരോപണം തെറ്റാണ്. 1994 ൽ ഭരത് അവാർഡ് നേടിയ മമ്മൂട്ടിക്ക് ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെമ്പ് എസ്.എൻ.എൽ.പി.എസ് സ്‌കൂളിൽ വൻ സ്വീകരണമാണ് നൽകിയത്.
മമ്മൂട്ടിയുടെ പിതാവ് മരണമടഞ്ഞപ്പോൾ ആ നാട്ടിലെ നാട്ടുകാർ തന്നെയാണ് എല്ലാകാര്യത്തിനും ഉണ്ടായിരുന്നതെന്നും അല്ലാതെ സിനിമാക്കാരല്ലെന്നും ജിനു നീലൻ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. റോഡിന് മമ്മൂട്ടിയുടെ പേരിടാൻ നാട്ടുകാർ സമ്മതിച്ചില്ലെന്ന ആരോപണം തീർത്തും തെറ്റാണ്. റോഡിന് മമ്മൂട്ടിയുടെ പേരിടണമെന്ന ഒരു നിർദേശം പോലും ഇതുവരെയായും ഉയർന്നിരുന്നില്ല.ചെമ്പുനിവാസികൾ ഇപ്പോഴും മമ്മൂട്ടി ഞങ്ങളുടെ നാട്ടുകാരനാണെന്ന് വളരെ അഭിമാനത്തോടെ തന്നെയാണ് പറയുന്നതെന്നും ജിനു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
മമ്മൂട്ടിയുടെ 68-ാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടി എന്ന പച്ച മനുഷ്യനെ വരച്ചുകാട്ടി മമ്മൂട്ടിയുടെ തന്നെ നാട്ടുകാരനായ മസ്ഹർഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ചെമ്പിനെപ്പറ്റി പരാമർശിച്ചത്. ആ നാട് മമ്മൂട്ടിയോട് കാണിച്ചത് നന്ദികേടാണെന്നും പോസ്റ്റിൽ പരാമർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here